മുപ്പായിപ്പാടത്ത് മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി പിഴയടപ്പിച്ചു
1451121
Friday, September 6, 2024 7:00 AM IST
കോട്ടയം: പൂവൻതുരുത്ത്, പനച്ചിക്കാട്, കുറിച്ചി, പ്രദേശങ്ങളിലെ വ്യവസായ വ്യാപാരസ്ഥാപനങ്ങളിൽനിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ വൻതുകയ്ക്ക് കരാറെടുത്ത് ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിൽ നിക്ഷേപിച്ചിരുന്ന സംഘത്തിലെ പ്രധാനിയെ പിടികുടി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവർ ലോഡ് കണക്കിന് മാലിന്യം നിക്ഷേപിച്ചിരുന്നത് മുപ്പായിപ്പാടം റോഡിന്റെ സൈഡിലും റബർ ഭവൻ-കൊടൂരാർ റോഡിന്റെ സൈഡിലുമാണ്.
(കൊണ്ടോടിപമ്പിനു പുറകിൽ) ഇവർ ഇതിനു തീയിട്ട് പോകുന്നത് മൂലം പരിസരത്താകെ വിഷവാതക പുകയും വ്യാപിക്കുകയുണ്ടായി. നഗരസഭ നാട്ടകം സോണിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപക്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ വണ്ടിയുടെ ഡ്രൈവറെ സംബന്ധിച്ച് സൂചന ലഭിക്കുകയും ചിങ്ങവനം പ്രിൻസിപ്പൽ എസ് ഐ അജ്മൽ ഹുസൈന് പരാതി നൽകുകയുമായിരുന്നു.
തുടർന്ന് ചിങ്ങവനം പോലീസ് മാലിന്യ വാഹനം ഒടിച്ചിരുന്ന പള്ളം സ്വദേശി കൊച്ചുപറമ്പിൽ രാജു എന്നയാളെ പിടികൂടി. നഗരസഭാ സെക്രട്ടറിയുടെ നിർദ്ദശാനുസരണം ഇയാളെക്കൊണ്ട് 50,000 രൂപ പിഴയടപ്പിച്ചിട്ടുണ്ട്. കൂടാതെ മാലിന്യം ഉടൻ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ചേർത്തല ഭാഗത്തുനിന്നു പാറേച്ചാൽ വഴി ശുചിമുറി മാലിന്യം ഈ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത് നിർബാധം തുടരുകയാണ്.
ഗുണ്ടകളുടെ അകമ്പടിയോടെ വരുന്നതിനാൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നിസഹായരാകുകയാണ്. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയാൽ മാത്രമേ ഇവരെ പിടികൂടാൻ സാധിക്കു.