ഡെങ്കി എന്‍സെഫലൈറ്റിസ് രോഗിക്കു പുനർജന്മമേകി കാരിത്താസ് ആശുപത്രി
1459223
Sunday, October 6, 2024 3:45 AM IST
കോട്ടയം: ഗുജറാത്തില്‍നിന്നും കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയ 19 വയസുകാരനായ യുവാവിന് ഡെങ്കിപ്പനിയുടെ വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഏറ്റവും മോശം അവസ്ഥയായ ഡെങ്കി എന്‍സെഫലൈറ്റിസ് എന്ന രോഗം സ്ഥിരീകരിക്കുകയും കാരിത്താസ് ആശുപത്രിയിലെ മികച്ച പരിചരണത്തിന്റെയും കരുതലിന്റെയും ഫലമായി പൂര്‍ണ സൗഖ്യം ലഭിക്കുകയും ചെയ്തു.
ഈ രോഗം സാധാരണയായി കരള്‍ തകരാറിലേക്കും മസ്തിഷ്കത്തിലെ രക്തസ്രാവത്തിലേക്കും നയിക്കുന്ന ഒന്നാണ്. കാരിത്താസ് ആശുപത്രിയില്‍ എത്തുമ്പോള്‍ത്തന്നെ രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായിരുന്നതിനാല്‍ പ്രത്യേക കരുതലും പരിചരണവും രോഗിക്ക് ആവശ്യമായി വന്നു. പ്രാഥമിക ലക്ഷണങ്ങളില്‍നിന്നും രോഗിക്ക് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെങ്കിലും അപ്പോഴേക്കും രോഗം കരളിനെ സാരമായിത്തന്നെ ബാധിച്ചുതുടങ്ങിയിരുന്നു.
അമോണിയയുടെ അളവിലുള്ള വ്യതിയാനം ഉയര്‍ന്ന അപകടസാധ്യതയുള്ള സെറിബ്രല്‍ എഡിമയ്ക്കും മസ്തിഷ്ക കോണിംഗിനും കാരണമാകുന്നതിനാല്‍ വെന്റിലേറ്ററുമായി ബന്ധിപ്പിച്ച് വെന്റിലേഷന് നല്കി. അശ്രാന്തമായ പരിശ്രമത്തിലൂടെയും രോഗിയുടെ മനോധൈര്യത്തിലൂടെയും രോഗിയെ തിരികെ ജീവിതത്തിലെത്തിക്കാന്‍ കാരിത്താസ് ആശുപത്രിക്ക് സാധിച്ചു.രോഗം പിടിപെട്ട രോഗികളില്‍ 60 ശതമാനം പേരും മരണത്തിനു കീഴ്പ്പെടുന്പോഴാണ് കാരിത്താസ് ആശുപത്രിയിലെ ഈ അപൂര്‍വ നേട്ടം.
ന്യൂറോളജി, ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ-ക്രിട്ടിക്കല്‍ കെയര്‍, നെഫ്രോളജി, ജനറല്‍ മെഡിസിന്, ഗാസ്ട്രോ സര്‍ജറി, ഗാസ്ട്രോമെഡിസിന് തുടങ്ങിയ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് കാരിത്താസ് ചികിത്സ പൂര്‍ത്തിയാക്കിയത്. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ഡോ. ജെസ്റ്റിന് (ന്യൂറോളജി )ഡോ. ഗൗതം (നെഫ്രോളജി) ഡോ. ദീപക് മധു (ഗാസ്ട്രോളജി ), ഡോ. ഏബ്രഹാം മോഹന്‍ ( റുമറ്റോളജി) എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണ്ടെത്തുന്ന ഇത്തരം രോഗാവസ്ഥകളെ കണ്ടെത്തി ചികിത്സിക്കുന്നതില്‍ കാരിത്താസിനുള്ള പ്രത്യേക നൈപുണ്യം വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് കാരിത്താസ് ആശുപതി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.