എബിസി സെന്റർ കോലാനി ഫാമിൽ ആരംഭിക്കാൻ ധാരണ
1226021
Thursday, September 29, 2022 10:44 PM IST
മുട്ടം: തെരുവുനായ നിയന്ത്രണത്തിനുള്ള തൊടുപുഴ താലൂക്ക് തല എബിസി സെന്റർ മൃഗസംരക്ഷണ വകുപ്പിന്റെ കോലാനി പൗൾട്രി ഫാമിൽ ആരംഭിക്കാൻ ധാരണയായി. മുട്ടം കാക്കൊന്പിൽ സെന്റർ ആരംഭിക്കാനായിരുന്നു നീക്കമെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്നാണ് കോലാനിയിലേക്ക് മാറ്റാൻ തീരുമാനമായത്. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്തിന് റിപ്പോർട്ട് നൽകും. എബിസി സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച യോഗം ചേർന്നിരുന്നു.
കാക്കൊന്പിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനും ഷെൽട്ടർ സൗകര്യം ഏർപ്പെടുത്താനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെയാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഇതേത്തുടർന്നാണ് അധികൃതർ കഴിഞ്ഞ ദിവസം യോഗം ചേർന്നത്. കാക്കൊന്പിൽ കേന്ദ്രം പ്രവർത്തിപ്പിക്കാൻ ജില്ലാ വെറ്ററിനറി ഓഫീസർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം സ്ഥലത്തെത്തി എസ്റ്റിമേറ്റ് തയാറാക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.
സംഭവം അറിഞ്ഞ് കോണ്ഗ്രസ് നേതാക്കളായ സി.പി. മാത്യു, ജാഫർഖാൻ മുഹമ്മദ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി അധികൃതരുമായി പ്രശ്നം ചർച്ച നടത്തിയിരുന്നു. തൊടുപുഴ നഗരസഭയിലെയും താലൂക്കിലെ 13 പഞ്ചായത്തുകളിലെയും തെരുവുനായ്ക്കളെ ഇവിടെ എത്തിച്ച് വന്ധ്യംകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ബിജു, ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.