ജില്ലയിൽ പിടിമുറുക്കി വൈറൽ പനി; കുട്ടികളിൽ രോഗബാധ കൂടുന്നു
1226028
Thursday, September 29, 2022 10:49 PM IST
തൊടുപുഴ: വൈറൽ പനി ജില്ലയിൽ പിടിമുറുക്കുന്നു. ദിനംപ്രതി ആശുപത്രികളിൽ പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്നലെ മാത്രം ചികിത്സ തേടിയത് 320 പേരാണ്. ഈ മാസം 8672 പേർ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ പനി ബാധിച്ച് എത്തിയവരുടെ എണ്ണംകൂടി കണക്കാക്കിയാൽ രോഗ ബാധിതരുടെ എണ്ണം വീണ്ടും വർധിക്കും.
ഈ മാസം ജില്ലയിൽ നാലു പേർക്ക് എലിപ്പനിയും മൂന്നു പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കുട്ടികൾക്കിടയിൽ കൂടുതലായി കണ്ടുവരുന്ന തക്കാളിപ്പനിയും (എച്ച്എഫ്എംഡി) വ്യാപകമാകുന്നുണ്ട്. വയറിളക്കം ബാധിച്ച് എഴുനൂറോളം പേരും ഈ മാസം ആശുപത്രികളിൽ ചികിത്സ തേടി.
പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നവരിൽ കൂടുതലും കുട്ടികളാണ്. വൈറൽ പനി വ്യാപകമായതോടെ വിദ്യാലയങ്ങളിൽ പല ദിവസങ്ങളിലും ഹാജർനില കുറവാണെന്ന് സ്കൂൾ അധികൃതർ പറയുന്നു. പല ആളുകൾക്കും ഒരുതവണ പനി വന്നു മാറിയാലും ദിവസങ്ങൾക്കുശേഷം വീണ്ടും പനി പിടിപെടുന്നുണ്ട്. ചില വീടുകളിൽ ഒരാൾക്ക് പനി വന്നാൽ പിന്നീട് വീട്ടിലുള്ള എല്ലാവരും പനിബാധിതരാകുന്ന അവസ്ഥയാണ്. രണ്ടു മൂന്നു ദിവസം കൊണ്ട് പനി മാറിയാലും ചുമയും കഫക്കെട്ടും ആഴ്ചകൾ നീണ്ടുനിൽക്കുന്ന സ്ഥിതിയാണ്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ തിരക്കാണ്.
കാലാവസ്ഥയിലെ മാറ്റമാണ് വൈറൽ പനിബാധിതരുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മാറിവരുന്ന മഴയും വെയിലും വൈറൽ പനിക്കു കാരണമാകുന്നുണ്ട്. പനിബാധിതരിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുതൽ ഉണ്ടാകാമെന്നും ആരോഗ്യവകുപ്പ് കണക്കു കൂട്ടുന്നു. എന്നാൽ പരിശോധനകൾ ഇല്ലാത്തത് കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസമാകുന്നുണ്ട്.
രണ്ടോ മൂന്നോ ദിവസംകൊണ്ട് പനി മാറുന്നതിനാൽ ആരും പരിശോധന നടത്താൻ തയാറാകുന്നില്ലെന്ന് അധികൃതർ പറയുന്നു.