പാന്പാർ പുഴയിൽ കാൽവഴുതി വീണ് ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ചു
Friday, October 7, 2022 10:44 PM IST
മറയൂർ: പിറന്നാൾ ദിനത്തിൽ പേരക്കുട്ടികളുമായി പാമ്പാർ പുഴയുടെ തീരത്തുള്ള തെങ്കാശിനാഥൻ ക്ഷേത്ര ദർശനത്തിനായി പുഴയിലിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട രണ്ടുപേരെ രക്ഷിച്ചു.
കാന്തല്ലൂർ പഞ്ചായത്തിന്‍റെ അതിർത്തിയിലുള്ള കോവിൽകടവ് പാമ്പാർ പുഴയിലാണ് അക്യുപഞ്ചർ ഡോക്ടർ രാമരാജ്, പേരക്കുട്ടി എട്ടുവയസുള്ള അപ്പു എന്നിവർ ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം.
ഇന്നലെ അപ്പുവിന്‍റെ എട്ടാം പിറന്നാളായിരുന്നതിനാൽ രാമരാജ് പേരക്കുട്ടികളായ പപ്പു, അപ്പു എന്നിവരുമായി ക്ഷേത്രത്തിലെത്തിയതായിരുന്നു. സമീപത്തെ പാമ്പാർ പുഴയിലിറങ്ങി കാൽ കഴുകുന്നതിനിടെ അപ്പു കാൽവഴുതി വെള്ളത്തിൽ വീണു. അപ്പുവിനെ രക്ഷിക്കാനായി രാമരാജ് വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെട്ട് ഇരുപതടിയോളം ദൂരം ഒഴുകിപ്പോയി. അപ്പോഴാണ് പാലത്തിലൂടെ കടന്നുപോയ സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശശികുമാറും സുഹൃത്ത് ഫ്രാൻസിസും ഇത് കാണുന്നത്. ഉടൻതന്നെ ഇവർ പുഴയിലേക്ക് ഇറങ്ങി ഇരുവരെയും രക്ഷിക്കുകയായിരുന്നു.