ശബരിപാത:ഇത്തവണയെങ്കിലും യാഥാർഥ്യമാകുമോ? കേന്ദ്രബജറ്റിൽ 100 കോടി അനുവദിച്ചു
1264549
Friday, February 3, 2023 11:01 PM IST
തൊടുപുഴ: രണ്ടു പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന അങ്കമാലി-ശബരിപാതയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. കേന്ദ്ര ബജറ്റിൽ 100 കോടിവകയിരുത്തിയതോടെ പാത യാഥാർഥ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് നാളുകളായി നരകയാതന അനുഭവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ. നിർദിഷ്ടപാതയ്ക്കായി അളന്നുകല്ലിട്ടു തിരിച്ചിട്ടിരിക്കുന്ന സ്ഥലം വിൽക്കാനോ ബാങ്ക് വായ്പയെടുക്കാനോ വീട് പുതുക്കിപണിയാനോ കഴിയാതെ രണ്ടുപതിറ്റാണ്ടിലേറെയായി കടുത്ത ദുരിതമാണ് ഇവർ അനുഭവിച്ചത്.
അളന്നുതിരിച്ച സ്ഥലം ഏറ്റെടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ഇവർമുട്ടാത്ത വാതിലുകളില്ല. അധികൃതർക്ക് നിരവനിവേദനങ്ങൾ നൽകി. നിരവധി സമരങ്ങളും നടത്തി. എന്നാൽ നടപടികൾ അനിശ്ചിതമായി നീണ്ടുപോയി. നിർമാണ ചെലവ് പങ്കുവയ്ക്കുന്നതിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുണ്ടായ തർക്കമാണ് പാതയുടെ നിർമാണം നീണ്ടുപോകാൻ കാരണമായി.ഒടുവിൽ പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്നു സമ്മതിക്കുകയും കിഫ്ബിയിൽ 2,000 കോടി ഇതിനായി നേരത്തെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ്ഫോമിൽ ശബരിപാത ഇടംപിടിക്കുകയായിരുന്നു. പ
ുതുക്കിയ എസ്റ്റിമേറ്റാണ് കെ-റെയിൽ തയാറാക്കി കഴിഞ്ഞ ഏപ്രിലിൽ സമർപ്പിച്ചത്. ഇതോടൊപ്പം വിശദമായ പദ്ധതി രേഖയും സമർപ്പിച്ചിരുന്നു. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ പാതയിൽ കാലടി വരെയുള്ള ഏഴുകിലോമീറ്റർ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ശേഷിക്കുന്ന 104 കിലോമീറ്ററിനായി 274 ഹെക്ടർ ഭൂമിയാണ് ആവശ്യമായി വരുന്നത്. ഭൂമിയേറ്റെടുക്കലിനു മാത്രം 900 കോടി ആവശ്യമായിവരും.
ആദ്യഘട്ടത്തിൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര റെയിൽ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പള്ളി മുതൽ എരുമേലി വരെയുളള 41 കിലോമീറ്റർ ഭാഗത്തെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയുടെ (ലൈറ്റ് ഡിറ്റക്ഷൻ ആന്റ് റേഞ്ചിംഗ്) റിപ്പോർട്ടും തയാറാക്കിയിരുന്നു. ഇതുകൂടി ഉൾപ്പെടുത്തി വിശദമായ പുതുക്കിയ പ്രോജക്ട് റിപ്പോർട്ടാണ് കെ-റെയിൽ കേന്ദ്ര റെയിൽവേ ബോർഡിനു സമർപ്പിച്ചത്.