തൊടുപുഴ: ഇഗ്നാത്തിയോസ് മോർ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന മഞ്ഞനിക്കര കാൽനട തീർഥയാത്രയുടെ ഒരുക്കം പൂർത്തിയായതായി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ മുതൽ 11 വരെയാണ് തീർഥയാത്ര. അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നു നാളെ ഉച്ചകഴിഞ്ഞ് 2.30നു ആരംഭിക്കുന്ന യാത്രയ്ക്ക് ഉടുന്പന്നൂർ, കരിമണ്ണൂർ, ഞറുക്കുറ്റി, തൊടുപുഴ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ഏഴിന് രാവിലെ എട്ടിന് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽനിന്നു ആരംഭിച്ച് വഴിത്തല, പെരിയാന്പ്ര, മാറിക, പാലക്കുഴ,നീലിമംഗലം, കോട്ടയം, ചിങ്ങവനം, തിരുവല്ല, ആറൻമുള, ഓമല്ലൂർ വഴി 10നു ഉച്ചഴിഞ്ഞ് മൂന്നോടെ 150 കിലോമീറ്ററോളം സഞ്ചരിച്ച് മഞ്ഞനിക്കര ദയറായിൽ എത്തും.
പത്രസമ്മേളനത്തിൽ അമയപ്ര സെന്റ് മേരീസ് യാക്കോബായ പളളി വികാരി ഫാ. ജോബിൻസ് ബേബി ഇലഞ്ഞിമറ്റത്തിൽ, ട്രസ്റ്റി മിന്നി പടിഞ്ഞാറേടത്ത്, സെക്രട്ടറി ജിജോ ചാരുപറന്പിൽ, എം.സി. ഷിബു, കണ്‍വീനർ സാജൻ നെടിയശാല എന്നിവർ പങ്കെടുത്തു.
കട്ടപ്പന: പരിശുദ്ധ മോറാന്‍ മോര് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനുള്ള യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനത്തിന്റെയും ക്നാനായ പള്ളികളുടെയും സിംഹാസന പള്ളികളുടെയും നേതൃത്വത്തിലുള്ള ഹൈറേഞ്ച് മേഖലാ മഞ്ഞിനിക്കര കാല്‍നട തീര്‍ഥയാത്ര ഏഴിന് ആരംഭിക്കും.
രാവിലെ ആറിനു ഇടുക്കി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍നിന്നു ആരംഭിക്കുന്ന യാത്ര 12.30നു കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ എത്തും.
രാവിലെ 7.30നു നെടുങ്കണ്ടം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളിയില്‍ നിന്നു ആരംഭിക്കുന്ന തീര്‍ഥയാത്രയും രാവിലെ 6.30നു അണക്കര ഏഴാംമൈല്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍നിന്നു ആരംഭിക്കുന്ന 12.30നു കട്ടപ്പനയിലെത്തും. ഉച്ചകഴിഞ്ഞു 2.20നു കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ യാത്രയ്ക്കു പൗരസ്വീകരണം നൽകും.