കുമളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതിൽ സാന്പത്തിക ക്രക്കേടുകള്‍ കണ്ടെത്തി
1337029
Wednesday, September 20, 2023 11:08 PM IST
കട്ടപ്പന: കുമളി പഞ്ചായത്തിന്റെ വികസന പദ്ധതികൾക്കായി, മുറിച്ചു വിറ്റ തോട്ടംഭൂമി വാങ്ങിയതിൽ വ്യാപകമായ ക്രക്കേടുകള്‍ നടന്നതായി സംസ്ഥാന ധനകാര്യ ഓഡിറ്റ് വിഭാഗം കണ്ടെത്തി. അഞ്ചരയേക്കര്‍ സ്ഥലം വങ്ങിയതുമായി ബന്ധപ്പെട്ട് ഇരുപതിലധികം നിയമലംഘനങ്ങള്‍ക്കാണ് ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എംഎംജെ പ്ലാന്റേഷന്റെ ചുരക്കുളം എസ്റ്റേറ്റിൽ നിന്നു അനധികൃതമായി മുറിച്ചു വിറ്റ അഞ്ചരയേക്കർ സ്ഥലമാണ് കുമളി പഞ്ചായത്ത് വാങ്ങിയത്.
തോട്ടഭൂമിയാണെന്നറിഞ്ഞുകൊണ്ട് സ്ഥലം വാങ്ങാൻ പഞ്ചായത്ത് തീരുമാനിച്ചതാണ് പ്രധാന നിയമ ലംഘനം. 1963 ലെ ഭൂപരിഷ്കരണ നിയമം ലംഘിച്ച് ഉടമകള്‍ മുറിച്ചു വിറ്റഭൂമി സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് വാങ്ങിയത്. നാല് ആവശ്യങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിന് ആദ്യം തീരുമാനമെടുത്ത ശേഷം ആറുപദ്ധതികൾക്കായി മാറ്റിയതായും ഓഡിറ്റ് വിഭാഗം കണ്ടത്തി.
ലക്ഷങ്ങളുടെ നഷ്ടം
കുമളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതിൽ സാന്പത്തികനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൂർണമായുംനിയമലംഘനത്തിലൂടെയാണ് പഞ്ചായത്ത് സ്ഥലം വാങ്ങിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പീരുമേട് തഹസില്‍ദാര്‍ സ്ഥലത്തിന് വില നിശ്ചയിച്ചത് സെന്റിന് ഒരു ലക്ഷത്തി പതിമൂവായിരം രൂപയായിരുന്നു. എന്നാല്‍ ഇതുമറികടന്ന് ഒരു ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപക്ക് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് പഞ്ചായത്തിനുണ്ടായത്.സ്ഥലത്തിന്റെ മുന്നാധാരവും നിജസ്ഥിതിയും വ്യക്തമായി പരിശോധിച്ചതിനുശേഷമേ വാങ്ങാവൂയെന്ന് ഗവണ്മെന്റ് പ്ലീഡർ നിയമോപദേശം നൽകിയിരുന്നെങ്കിലും ഭരണ സമിതി ഇതവഗണിച്ചു.
എല്ലാം ക്രമവിരുദ്ധം
കുമളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതിൽ സാന്പത്തിക ക്രമക്കേടുകൾമാത്രമല്ല, പൂർണമായും ക്രമവിരുദ്ധമായ നിലപാടുമാണ് സ്വീകരിച്ചിരിക്കുന്നത്. അധികാരികളുടെ അനുവാദമില്ലാതെ പഞ്ചായത്തിലെ ഏതാനും പേർക്കുതാൽപര്യമുള്ള രീതിയിൽ കാര്യങ്ങൾ നടത്തുകയായിരുന്നു.
ഇടുക്കി ജില്ലാ കളക്ടറില്‍നിന്നു ഭൂമിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് തടസമില്ലെന്ന സാക്ഷ്യപത്രം കിട്ടുന്നതിനു മുമ്പേ ധൃതി പിടിച്ച് സ്ഥലം വാങ്ങിയതായും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനു മുമ്പു തന്നെ ഭൂമി വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചത് ക്രമവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.
വിജിലൻസ് അന്വേഷണം
കുമളി പഞ്ചായത്തിൽ സ്ഥലം വാങ്ങിയതിൽ സാന്പത്തിക ക്രക്കേടുകള്‍ കണ്ടെത്തിയതോടെ പ്രതിപക്ഷം ശക്തമായ പ്രതികരണവുമായി രംഗത്തിറങ്ങി. ക്രമവിരുദ്ധമായി, നിയമലംഘനം നടത്തി പണം തട്ടിയവർക്കെതിരേ ശക്തമായ പ്രതിഷേധവുമായിട്ടാണ് പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്.
ഭൂമി വാങ്ങൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം.