കൃഷിയിടത്തില്‍ തമ്പടിച്ചിരുന്ന കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തിത്തുടങ്ങി
1396382
Thursday, February 29, 2024 6:43 AM IST
മറയൂര്‍: കാന്തല്ലൂരിലെ വിശാലമായ കൃഷിയിടങ്ങളില്‍ വ്യാപകമായി കൃഷി നശിപ്പിച്ചുവരുന്ന കാട്ടുപോത്തിന് കൂട്ടങ്ങളെ വനത്തിനുള്ളിലേക്ക് തുരത്താൻ നടപടികള്‍ ആരംഭിച്ചു. ആദ്യ ദിവസം എട്ടു കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് തുരത്തി. ഇനി ഇരുപതോളം കാട്ടുപോത്തുകൾ കൃഷിസ്ഥലത്ത് തന്പടിച്ചിട്ടുണ്ട്.
കടുത്ത വേനലിനെ അതിജീവിച്ച് കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിളകള്‍ കാട്ടുപോത്തിന്‍കൂട്ടം വ്യാപകമായി നശിപ്പിക്കാന്‍ തുടങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരോടു നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും നടപടി കാര്യക്ഷമമായിരുന്നില്ല.
പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും പ്രദേശത്തെ കാര്‍ഷികമേഖലയെക്കുറിച്ചും വനമേഖലയെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തതിനാലും വനംവകുപ്പ് നിസഹായരായ സാഹചര്യത്തിൽ അഞ്ചുനാട് ഗ്രാമീണരുടെ സഹായത്തോടെ കാട്ടുപോത്തുകളെ തുരത്താൻ നടപടി സ്വീകരിക്കുകയായിരുന്നു.
കാന്തല്ലുര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമീണരും വനം വകുപ്പ് വാച്ചര്‍മാരും ചേര്‍ന്ന് ഡിഎഫ്ഒ മാരുടെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. നൂറ്റി അന്‍പതോളം ഗ്രാമീണരും വനം ഉദ്യോഗസ്ഥരും ചേർന്നാണ് രാവിലെ മുതല്‍ കാട്ടുപോത്തുകളെ തുരത്തിയത്.
കീഴാന്തൂരിന് സമീപം നാത്താപ്പാറ ഭാഗത്ത് നിന്ന കാട്ടുപോത്തുകളെ മാത്രാമാണ് കാടിനുള്ളിലേക്ക് കയറ്റാനായത്. പയസ് നഗര്‍ മുതല്‍ കാന്തല്ലൂര്‍ വരയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയും മെഡിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തിയും ചെയ്താണ് കാട്ടുപോത്തുകളെ തുരത്തിയത്.