കറ്റ്യാമല നാങ്കുതൊട്ടി മേഖലയിൽ വീണ്ടും വന്യജീവി ആക്രമണം; ആടിനെ കൊന്നു
1417096
Thursday, April 18, 2024 3:30 AM IST
കട്ടപ്പന: ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്തിലെ എട്ടാം വാർഡ് കറ്റ്യാമല നാങ്കുതൊട്ടി മേഖലയിൽ വീണ്ടും വന്യജീവി ആക്രമണം. ആടിനെ കൊന്നുതിന്നു. കാരക്കാട് സണ്ണിയുടെ നാലു മാസം പ്രായമായ ആടിനെയാണ് ചൊവ്വാഴ്ച രാത്രി അജ്ഞാത ജീവി കൊന്നുതിന്നത്.
ഇന്നലെ രാവിലെ ആടിന് തീറ്റ നല്കാനായി എത്തിയപ്പോഴാണ് കൂടിനു വെളിയിൽ കെട്ടിയിട്ടിരുന്ന ആടിനെ ചത്ത നിലയിൽ കണ്ടതെന്ന് സണ്ണി പറഞ്ഞു.ആടിന്റെ ശരീരം പൂർണമായും ഭക്ഷിച്ച നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കട്ടപ്പനയിൽനിന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവസ്ഥലത്തുനിന്നു ചില കാൽപ്പാടുകൾ കണ്ടെങ്കിലും വ്യക്തമല്ല. ഇതിന്റെ ചിത്രങൾ കൂടുതൽ പരിശോധനയ്ക്കായി ഉന്നത ഉദ്യോസ്ഥർക്കയച്ചതായും ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തുടർന്ന് വൈകിട്ടോടെ ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് കാമറ സ്ഥാപിച്ചു. രണ്ടാഴ്ച മുൻപ് ഇതിനു സമീപത്തു തന്നെ നാങ്കു തൊട്ടി മേഖലയിൽ രണ്ടു ദിവസങ്ങളിലായി വിവിധ കർഷകരുടെ നാല് ആടുകളെ അജ്ഞാത ജീവി കൊന്നു ഭക്ഷിച്ചിരുന്നു.
അവിടെ കാമറ സ്ഥപിച്ചുവെങ്കിലും ജീവിയേതെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നലെയുണ്ടായ ആക്രമണം കൂടിയായതോടെ ആശങ്കയിലാണ് ജനങ്ങൾ. വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ആവശ്യപ്പെട്ടു.
പഞ്ചായത്തംഗങ്ങളായ ആനന്ദ് സുനിൽകുമാർ, റെജി ഇലിപ്പുലിക്കാട്ട്, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.