ഇടുക്കി: ലോക്സഭാ മണ്ഡലത്തിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി. മെഷീനുകളുടെ പ്രവർത്തനക്ഷമത, കൃത്യത, ബൂത്തടിസ്ഥാനത്തിലുള്ള വിതരണം എന്നിവ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
ദേവികുളം, ഉടുന്പൻചോല, തൊടുപുഴ, ഇടുക്കി, കോതമംഗലം, പീരുമേട്, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിലെ സ്ട്രോംഗ് റൂം കേന്ദ്രങ്ങളിൽ ഇവിഎം, വിവിപാറ്റ് യന്ത്രങ്ങളുടെ കമ്മിഷനിംഗാണ് പൂർത്തിയായത്.
ഏഴുകേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ് സന്ദർശനം നടത്തി. കമ്മീഷനിംഗ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ചിരിക്കുന്ന മോക്പോളിംഗ് സ്റ്റേഷനുകളും സ്ട്രോംഗ് റൂമുകളും കളക്ടർ പരിശോധിച്ചു.
സ്ഥാനാർഥി അല്ലെങ്കിൽ ഏജന്റ് ജില്ലയിലേക്ക് അനുവദിച്ച ബെൽഎൻജിനിയർ, തെരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിൽ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മിഷനിംഗ് നടന്നത്.
വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമനന്പർ, സ്ഥാനാർഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പിൽ പ്രിന്റ് ചെയ്യേണ്ട ക്രമനന്പർ, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്.
വിവിപാറ്റിലും സ്ഥാനാർഥികളുടെ വിവരങ്ങൾ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പർ ലോഡ് ചെയ്ത് സീൽ ചെയ്തു. രാവിലെ എട്ടുമുതലാണ് വിവിധ കേന്ദ്രങ്ങളിൽ കമ്മിഷനിംഗ് ആരംഭിച്ചത്. ഏഴു സ്ഥാനാർഥികളുടെ പേര് ഉൾക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം വോട്ടെടുപ്പിന് സജ്ജമായി.
ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇവിഎമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തി അവ സീൽ ചെയ്യും. പിന്നീട് ഓരോ അസംബ്ലി മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളിൽനിന്ന് റാൻഡമായി തെരഞ്ഞെടുക്കുന്ന അഞ്ചു ശതമാനം ഇവിഎമ്മുകളിൽ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി.
സ്ട്രോംഗ് റൂമുകളിൽ വരച്ചിട്ടുള്ള നിശ്ചിത സ്ഥലത്ത് അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിച്ചാണ് വോട്ടെടുപ്പ് യന്ത്രങ്ങൾ സൂക്ഷിക്കുക. ഈ മെഷീനുകൾ വോട്ടെടുപ്പിന് തലേന്ന് സ്ട്രോംഗ് റൂം തുറന്ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.
ഇവിഎമ്മുകളുടെ കമ്മീഷനിംഗ് പ്രക്രിയ പൂർണമായും വെബ് കാസ്റ്റ് ചെയ്തിരുന്നു. സ്ട്രോംഗ് റൂമുകളിൽ കനത്ത സുരക്ഷയിലാണ് ഇവ സൂക്ഷിക്കുന്നത്. ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ 1315 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. വോട്ടിംഗ് യന്ത്രങ്ങൾ 25ന് പോളിംഗ് ഉദ്യോഗസ്ഥർക്ക് കൈമാറും.