മുട്ടം: ജില്ലാ കോടതിയോടനുബന്ധിച്ച് പുതുതായി നിർമാണം പൂർത്തിയാക്കിയ കുടുംബക്കോടതി മന്ദിരത്തിന്റെയും ജില്ലയ്ക്ക് അനുവദിച്ച മൊബൈൽ ഇ-സേവാ കേന്ദ്രം പദ്ധതിയുടെയും ഉദ്ഘാടനം 25ന് രാവിലെ 9.40 ന് നടക്കുമെന്ന് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ അറിയിച്ചു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി കുടുംബ കോടതിയുടെയും ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താക്ക് മൊബൈൽ ഇ-സേവാ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ് അധ്യക്ഷത വഹിക്കും.
2739 ചതുരശ്രയടി വിസ്തീർണത്തിൽ 6.5 കോടി ചെലവഴിച്ച് മൂന്നു നിലകളിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. പാർക്കിംഗ് ഏരിയ, ഇലക്ട്രിക്കൽ വിഭാഗം, ഡ്രൈവേഴ്സ് വിശ്രമ മുറി, ജനറേറ്റർ സെക്ഷൻ, കോർട്ട് ഹാൾ, ചേംബർ ഓഫ് ജഡ്ജി, ശിരസ്തദാർ റൂം, പോലീസ് ഡ്യൂട്ടി റൂം, മീഡിയേഷൻ ഹാൾ, ലൈബ്രറി, വനറബിൾ വെയ്റ്റിംഗ് ഏരിയ, വിസ്താരം സെക്ഷൻ, സ്ത്രീകൾക്കുള്ള വിശ്രമ കേന്ദ്രം, കോണ്‍ഫറൻസ് ഹാൾ, കൗണ്‍സലേഴ്സ് റൂം, തൊണ്ടി റൂം, ടൈപ്പിംഗ് പൂൾ, വിസ്താരം സെക്ഷൻ, റാന്പ്, ലിഫ്റ്റ് എന്നി സൗകര്യങ്ങൾ പുതിയ മന്ദിരത്തിലുണ്ട്.
പത്ര സമ്മേളനത്തിൽ അഡീഷണൽ ജില്ലാ ജഡ്ജി കെ.എൻ.ഹരികുമാർ, ബാർ കൗണ്‍സിൽ മെംബർ അഡ്വ. ജോസഫ് ജോണ്‍, ബാർ അസോസിയേഷൻ പ്രസിഡന്റ് എം.എം.തോമസ്, സെക്രട്ടറി ജെ.സെജോ എന്നിവരും പങ്കെടുത്തു.
മൊബൈൽ ഇ-സേവാ കേന്ദ്രം
വിവിധ കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഇ- സേവാ കേന്ദ്രം. ഇ-സേവാ സേവനങ്ങൾ, മൊബൈൽ വീഡിയോ കോണ്‍ഫറൻസിംഗ് ജില്ലയിൽ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ മൊബൈൽ ഇ-സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം,
മൊബൈൽ കോടതിയായി പ്രവർത്തിക്കൽ, ലീഗൽ സർവീസസ് അഥോറിറ്റിയുടെ പ്രവർത്തനങ്ങൾ, നിയമ ബോധവത്കരണം, സാക്ഷി മൊഴി രേഖപ്പെടുത്തൽ കേന്ദ്രം, പെറ്റി കേസുകൾ വിസി സൗകര്യം മുഖേനയോ നേരിട്ടോ വേഗത്തിൽ തീർപ്പാക്കൽ, വിപുലീകരിച്ച പ്രവർത്തന സമയം, ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ,
ക്യാന്പ് സിറ്റിംഗ്, പരിശീലന ഹാൾ, ഹേബിയസ് കോർപസിന്റെ പ്രവർത്തനങ്ങൾ, സ്റ്റുഡിയോ കോടതി മുറി, വി സി മുറി എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് മൊബൈൽ ഇ-സേവാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്.