നിർദേശവുമായി ആരോഗ്യവകുപ്പ് : പകർച്ചവ്യാധി: ജാഗ്രത വേണം
1424354
Thursday, May 23, 2024 3:53 AM IST
ഇടുക്കി: മഴ ആരംഭിച്ചതോടെ വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജ് അറിയിച്ചു. അയൽ ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്ന സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദേശം.
ജലദോഷം, എച്ച്1 എൻ1 ഇൻഫ്ളുൻസ, കോവിഡ് തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങൾ പിടിപെടാതിരിക്കാൻ അടിക്കടി കൈകൾ കഴുകുക, കുട്ടികൾ ഉൾപ്പെടെ എല്ലാവരും വീടിനു പുറത്തുപോകുന്പോൾ തുവാല കൈയിൽ കരുതുക, തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക.
പൊതുസ്ഥലത്ത് തുപ്പുന്നതു പൂർണമായും ഒഴിവാക്കുക. പനിയോ ജലദോഷമോ ബാധിച്ചാൽ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക. പുറത്തുപോകുന്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും ചെയ്യുക.
വൈറസ് രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്തതിനാൽ ഇത്തരം മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽപ്പന നടത്താൻ പാടില്ല.
ഗർഭിണികൾ, രണ്ടുവയസിൽ താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവർ ജലദോഷവും പനിയും ബാധിച്ചാൽ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായും പൂർണമായും മരുന്ന് കഴിക്കണം. ഇവർക്ക് എച്ച്1 എൻ1 ഇൻഫ്ളുൻസ ബാധിച്ചാൽ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ അപകടകരമായേക്കും. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണം ഒഴിവാക്കുകയും ചെയ്യണം.
ശുചീകരണത്തിലേർപ്പെട്ടവർ, കർഷകത്തൊഴിലാളികൾ, മീൻപിടിക്കുന്നവർ തുടങ്ങിയവർ പനി ബാധിച്ചാൽ ഡോക്ടറെ കണ്ട് എലിപ്പനിക്കു ചികിത്സനേടണം. എലിപ്പനി പലപ്പോഴും മഞ്ഞപ്പിത്തത്തിന്റെ ലക്ഷങ്ങൾ കാണിക്കാമെന്നതിനാൽ മഞ്ഞപ്പിത്തമാണെന്നു കരുതി ഒറ്റമൂലികൾ പ്രയോഗിച്ച് കാത്തിരുന്നാൽ പെട്ടെന്ന് മരണത്തിലേക്ക് നയിക്കാം.
മഴ പെയ്തതോടെ വീടിനുചുറ്റും മഴവെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ടു പെരുകാനും അതുവഴി ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവ പിടിപെടാനും സാധ്യതയുണ്ട്. ചെറുപാത്രങ്ങൾ, ചിരട്ടകൾ, സണ്ഷേഡുകൾ, മരപ്പൊത്തുകൾ തുടങ്ങിയവയിൽനിന്നും കൂടാതെ ടാപ്പിംഗ് നടത്താത്ത റബർ മരങ്ങളിലെ ചിരട്ടകൾ എന്നിവയിൽനിന്നും കെട്ടിനിൽക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കാൻ പൊതുജനങ്ങൾ സഹകരിക്കണം.
ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിനുള്ളിലും പരിസരത്തുമുള്ള കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.