പോക്സോ കേസിൽ വിട്ടയച്ച യുവാവിനും ബന്ധുക്കൾക്കും സംരക്ഷണം നൽകണം
1424363
Thursday, May 23, 2024 3:57 AM IST
ഇടുക്കി: പോക്സോ കേസിൽനിന്നു കോടതി കുറ്റവിമുക്തനാക്കിയ യുവാവിനും ബന്ധുക്കൾക്കും സ്വന്തം വീടുകളിൽ താമസിക്കാനും ഉപജീവനത്തിനായി തൊഴിലെടുക്കാനുമുള്ള സംരക്ഷണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഇതിനാവശ്യമായ നിർദേശം വണ്ടിപ്പെരിയാർ പോലീസിന് നൽകണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പീരുമേട് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വണ്ടിപ്പെരിയാർ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായും കമ്മീഷൻ വിലയിരുത്തി.
പോക്സോ കേസിൽ കുറ്റവിമുക്തനായ വണ്ടിപ്പെരിയാർ ചുരക്കുളം സ്വദേശി അർജുന്റെ പിതൃ സഹോദരന്റെ വീട്ടിൽ നടന്ന മോഷണക്കേസിൽ അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഡിവൈഎസ്പി ക്ക് നിർദേശം നൽകി.
അർജുന്റെ കുടുംബവും പിതൃ സഹോദരന്റെ കുടുംബവും വണ്ടിപ്പെരിയാർ എംഎംജെ പ്ലാന്റേഷനിലെ തൊഴിലാളികളാണ്. 2023 ഡിസംബർ 14 നാണ് അർജുനെ കോടതി കുറ്റവിമുക്തനാക്കിയത്. ഇതിനു ശേഷം മരിച്ച പെണ്കുട്ടിയുടെ ബന്ധുക്കൾ അർജുനും കുടുംബത്തിനും നേരേ ഭീഷണിയുയർത്തുന്നുവെന്നു കാട്ടി അർജുന്റെ പിതൃ സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി സംരക്ഷണ ഉത്തരവ് നൽകിയിട്ടും വണ്ടിപ്പെരിയാർ പോലീസ് ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. പിതൃ സഹോദരൻ ഷണ്മുഖന്റെ മകളുടെ വിവാഹത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഇപ്പോൾ അർജുന്റെ കുടുംബത്തിനും പിതൃ സഹോദരന്റെ കുടുംബത്തിനും വീട്ടിൽ പ്രവേശിക്കാനോ തൊഴിലെടുക്കാനോ കഴിയുന്നില്ലെന്നാണ് പരാതി.
പോലീസ് ബന്തവസോടെ അർജുനെ ചൂരക്കുളത്തുള്ള താമസസ്ഥലത്ത് എത്തിച്ചെങ്കിലും സ്ഥലത്ത് ക്രമസമാധാന പ്രശ്നം നില നിൽക്കുന്നതായി പീരുമേട് ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു. അർജുനും കുടുംബത്തിനുമെതിരേ ജനവികാരം നിലനിൽക്കുന്നുണ്ടെന്നും ഇതിൽ മാറ്റമുണ്ടാകുന്ന സമയത്ത് പരാതിക്കാർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പോക്സോ കേസിലെ യഥാർഥ പ്രതിയുടെ ദുഃസ്വാധീനമാണ് സംഭവത്തിന് പിന്നിലെന്ന് പരാതിക്കാരായ അർജുന്റെ പിതാവ് സുന്ദറും പിതൃ സഹോദരൻ ഷണ്മുഖനും കമ്മീഷനെ അറിയിച്ചു. പരാതിക്കാർക്ക് അർഹതയുള്ള നീതി പോലീസ് നിഷേധിച്ചതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പരാതിക്കാരന്റെ മകളുടെ വിവാഹത്തിന് കരുതിവച്ച എട്ടു പവനും 50,000 രൂപയും മോഷണം പോയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പോലീസിന്റെ ജോലി നിർവഹിക്കാൻ സമ്മതിക്കാത്തവർക്കെതിരേ കേസെടുക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.