കുടയത്തൂർ ജിഎൻഎൽപിഎസിൽ കുട്ടിസാഹിത്യകാരന്മാരുടെ കൂട്ടം
1424556
Friday, May 24, 2024 3:42 AM IST
കുടയത്തൂർ: ജിഎൻഎൽപി സ്കൂളിന്റെ അക്ഷരമുറ്റത്ത് ഇതൾ വിരിയുന്നത് സർഗാത്മകതയുടെ പുതുതാളം. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും കൊച്ചു സാഹിത്യകാരന്മാരാണെന്നതാണ് ഇവിടത്തെ പ്രത്യേകത.
അതിന്റെ അഭിമാനം അലയടിക്കുകയാണ് ഈ ഗ്രാമത്തിൽ. കഥകൾ, കവിതകൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ തുടങ്ങിയ സർഗാത്മകസൃഷ്ടികളാണ് ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ ഇളംകുരുന്നുകളുടെ ഭാവനയിൽ വിരിഞ്ഞത്. എൽപി വിഭാഗത്തിൽ 67 വിദ്യാർഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.
അരയന്നവും അമ്മയും തത്തമ്മക്കിളി, മഴ, കുഞ്ഞൻ പക്ഷിയുടെ മോഹം, എന്റെ പൂന്തോട്ടം, ഇലവീഴാപൂഞ്ചിറ, എന്റെ ഡൽഹി യാത്ര തുടങ്ങി 67 രചനകളാണ് രസകരമായി ഇളം കുരുന്നുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ രചനകൾക്കൊപ്പം മാതാപിതാക്കളുടെ സൃഷ്ടികൾ കൂടിയായപ്പോൾ അത് സർഗാത്മകതയുടെ കരകവിഞ്ഞൊഴുകലായി.
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി, ഗണിതം, അറബി, സയൻസ്, മലയാളം, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് ക്ലബുകളുടെയും ഭാഷയിൽ പിന്നിൽ നിൽക്കുന്ന വിദ്യാർഥികൾക്കായി ആരംഭിച്ച ശലഭം പദ്ധതി, ഭാഷാശേഷി വികസനത്തിനായി ആരംഭിച്ച പാട്ടരങ്ങ് എന്നിവയുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുന്പിമൊഴികൾ എന്ന സർഗാത്മക സൃഷ്ടി രൂപപ്പെടുത്താനായത്.
37 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽനിന്ന് 31ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എൻ.ആർ. ഉഷയാണ് തുന്പിമൊഴിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.