കള്ളക്കൂട്ടിക്കുടിയിലെ വീടുകളിൽ കുടിവെള്ളമെത്തിച്ചു
1424565
Friday, May 24, 2024 3:48 AM IST
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആദിവാസിക്കുടിയായ കള്ളക്കൂട്ടിക്കുടിയിലെ വീടുകളിൽ കുടിവെള്ളമെത്തിച്ച് ഐഇഇഇ സൈറ്റ് കേരള ഘടകം. നാല് ലക്ഷത്തോളം അംഗങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സ് എന്ന ആഗോള സംഘടനയുടെ ഹ്യുമാനിറ്റേറിയൻ ഉപസംഘടനയാണ് ഐഇഇഇ സൈറ്റ് കേരള ഘടകം.
വീടുകളിൽ കുടിവെള്ളം എത്തിച്ചതിന് പുറമേ വിവിധയിടങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിച്ച് പ്രദേശം പ്രകാശപൂരിതമാക്കുകയും ചെയ്തു. കുടിയിലെ ഇരുപതോളം കുടുംബങ്ങളിലാണ് കുടിവെള്ളമെത്തിച്ചത്.
19 വിദ്യാർഥികളും ആറ് പ്രൊഫഷണൽ മെംന്പേഴ്സും ഉൾപ്പെടുന്ന ഇരുപത്തഞ്ചോളം ആളുകളുടെ സംഘമാണ് ഈ ദൗത്യം പൂർത്തീകരിച്ചത്. നല്ലതണ്ണിയാറിന് സമീപം രണ്ടായിരം ലിറ്റർ വീതം സമാഹരിക്കാവുന്ന രണ്ട് ടാങ്കുകൾ സ്ഥാപിച്ചു. വീടുകളുടെ മുന്പിൽ വെള്ളം ശേഖരിക്കാൻ പൈപ്പുകളും സ്ഥാപിച്ച് നൽകി.
3,000 വാട്ട് ശേഷിയുള്ള സോളാർ വാട്ടർ പന്പും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. വീടുകളിൽ കുടിവെള്ളം എത്തിച്ചതിന് പുറമേ കുടിയിൽ നാല് ഇടങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു.
കേരള ഘടകം ചെയർ പേഴ്സണ് പ്രഫ. കെ. സുനിത ബീവി, വൈസ് ചെയർപേഴ്സണ് പ്രഫ. ഗായത്രി മണികുട്ടി, സെക്രട്ടറി അഭിനവ് രാജീവ്, വി.എസ്. അഭിരാജ്, എം. നവനീത്, ആദിത്യ രാജീവ് തുടങ്ങിയവർ പദ്ധതിക്ക് നേതൃത്വം വഹിച്ചു. മൂന്ന് ദിവസം ക്യാന്പ് ചെയ്താണ് വിദ്യാർഥികൾ പദ്ധതി പൂർത്തീകരിച്ചത്.
ചടങ്ങിൽ ചെയർപേഴ്സണ് പ്രഫ. എസ്. മുഹമ്മദ് കാസിം, മാങ്കുളം ഡിഎഫ്ഒ ഷാൻട്രി ടോം, ആർഎഫ്ഒ കെ.വി. അജി, ബി എഫ് ഒ പി. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.