ചില്ലകൾ നിറയെ കുലച്ച് കാന്തല്ലൂരിൽ ആപ്പിൾക്കാലം വരവായി
1424751
Saturday, May 25, 2024 3:48 AM IST
മൂന്നാർ: കാന്തല്ലൂരിൽ ആപ്പിൾ കാലമാണ്. രാജ്യത്തെ മികച്ച ടൂറിസം വില്ലേജിനുള്ള അവാർഡ് നേടിയശേഷമുള്ള ആദ്യ ആപ്പിൾക്കാലം.
ഭാവനയ്ക്കപ്പുറം ചില്ലകൾ നിറയെ കുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ജൂലൈ അവസാനത്തോടെ ആരംഭിക്കും. ശരാശരി ഒരു മരത്തിൽനിന്ന് 30 കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കുമെന്ന് കർഷകർ പറയുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്.
വലിപ്പത്തിൽ ഇടത്തരക്കാരാണെങ്കിലും ഇവ നേരിൽ കാണുവാനും തൊട്ടറിയുവാനും കൃഷിക്കാർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ജൈവവളം ഉപയോഗിക്കുന്നതും ഓരോ വർഷവും ഇതിന് ഡിമാന്റ് കൂട്ടുന്നു. ഒറ്റത്തവണ എണ്പതോളം എണ്ണം കായ്ക്കുന്ന ആപ്പിൾ മരങ്ങളുള്ള കാന്തല്ലൂരിലെ ചീനി ഹിൽസ് ഫാം ഏറെപേർ സന്ദർശിക്കുന്നുണ്ട്.
കൂടാതെ തോപ്പിൽ ജോർജ്, അശോകവനം, കൊച്ചുമണ്ണിൽ ബാബു, ഐസക്, പെരുമാൾ സാമി, പുതുശേരി ജോർജ് എന്നിവരുടെ കൃഷിയിടങ്ങളിലുമാണ് ആപ്പിൾ കാണാൻ സാധിക്കുന്നത്.
ഗോൾഡൻ അവാർഡ് നേടി രാജ്യത്തിന്റെ നെറുകയിലെത്തിയ ശേഷമുള്ള ആദ്യആപ്പിൾകാലത്തെ ആഘോഷമാക്കാനൂള്ള ഒരുക്കത്തിലാണ് പഞ്ചായത്തും വിനോദസഞ്ചാര വകുപ്പും.ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി സഞ്ചാരികൾ വന്നുതുടങ്ങി.
കാന്തല്ലൂർ, കൊളച്ചിവയൽ, പെരൂമല എന്നിവിടങ്ങളിലാണ് ആപ്പിൾമരങ്ങൾ ഏറ്റവും അധികമുള്ളത്. കടുത്ത വേനൽക്കാലമായിരുന്നതിനാൽ ആപ്പിൾ പഴങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി കർഷകർ പറയുന്നു.
ആപ്പിളിനൊപ്പം പ്ലംസ്, സ്ട്രോബറി, സബർജിൽ, പാഷൻ ഫ്രൂട്ട്, ഓറഞ്ച്, എഗ് ഫ്രൂട്ട്, മാതള നാരങ്ങ, മരത്തക്കാളി, പിച്ചീസ് തുടങ്ങിയ പഴവർഗങ്ങളും ഇവിടെ ധാരാളമായി കൃഷിചെയ്യുന്നുണ്ട്.