പെൻസ്റ്റോക്ക്: പഠനം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1424909
Sunday, May 26, 2024 2:56 AM IST
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ 14-ാം വാർഡിൽ കെഎസ്ഇബിയുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്ന ചിന്നാർ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പെൻസ്റ്റോക്ക് പദ്ധതിയെ സംബന്ധിച്ച് പാരിസ്ഥിതിക പഠനം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർക്ക് നിർദേശം നൽകി.
പദ്ധതിയുടെ ഭാഗമായി അപകടാവസ്ഥയിലായ വീടുകളും കൃഷി ഭൂമിയും കെഎസ്ഇബി ഏറ്റെടുത്ത് മതിയായ നഷ്ടപരിഹാരം നൽകണമെന്ന പ്രദേശവാസികളുടെ ആവശ്യം ജില്ലാ കളക്ടർ അനുഭാവപൂർവം പരിഗണിക്കണമെന്നും കമ്മീഷനംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
പെൻസ്റ്റോക്ക് പദ്ധതിക്കു വേണ്ടി അനിയന്ത്രിതമായി പാറ പൊട്ടിക്കുന്നതിനാൽ ജീവനും സ്വത്തിനും ഭീഷണിയാകുന്നുവെന്ന പരാതിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് കമ്മീഷൻ ജൂണ് 11ന് മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.
അന്ന് വെള്ളത്തൂവൽ ആന്റ് ചിന്നാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് മാനേജർ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷനംഗം വി. കെ. ബീനാകുമാരി സ്ഥലം സന്ദർശിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ശക്തി കൂടിയ സ്ഫോടനങ്ങൾ നടത്തിയതിനാൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കമ്മീഷൻ നേരിട്ട് മനസിലാക്കി. പല വീടുകളുടെയും സിമന്റ് മേൽക്കൂര അടർന്നു. ചുമരുകൾ പൊട്ടിപ്പൊളിഞ്ഞു.
അപകട മേഖലയിൽ താമസിക്കുന്നവർക്ക് സംരക്ഷണം നൽകണമെന്നും കമ്മീഷൻ വിലയിരുത്തി. കൃഷി സ്ഥലങ്ങൾ വിണ്ടുകീറി കൃഷിയോഗ്യമല്ലാതായി.പരാതിക്കാരുടെ വീടുകൾക്കുണ്ടായ കേടുപാടുകൾ തുരങ്ക നിർമാണം മൂലമാണോയെന്നു പറയാൻ പ്രയാസമുണ്ടെന്നാണ് സർക്കാർ നിലപാട്.
ജില്ലാ ജിയോളജിസ്റ്റ്, എക്സിക്യൂട്ടീവ് എൻജിനിയർ, ഇടുക്കി തഹസീൽദാർ എന്നിവർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിൽ എൻഐടി ഇക്കാര്യം പരിശോധിക്കണമെന്ന് പരാമർശിച്ചിട്ടുണ്ട്.
20 മാസങ്ങൾക്ക് മുന്പാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സ്ഥലം സന്ദർശിച്ച വേളയിൽ ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിലും കൃത്യമായ വിവരവും നൽകിയില്ല.
അപകടാവസ്ഥയിൽ പോലും പദ്ധതിയുടെ നിർമാണം തുടരുന്ന സാഹചര്യം അത്ഭുതപ്പെടുത്തുന്നതായി വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. കൃഷി ചെയ്യാനും സ്വന്തം വീട്ടിൽ കിടന്നുറങ്ങാനും കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി ഇടപെടാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഇടുക്കി പനങ്കുഴി സ്വദേശികളായ ഷിന്റോ അഗസ്റ്റിനും മറ്റും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.