മാന്‍കുത്തിമേട്ടില്‍ കാരവാന് പാര്‍ക്ക് നിര്‍മിച്ച സംഭവം: ഒഴിപ്പിക്കല്‍ നടപടി വൈകിക്കുന്നു
1428757
Wednesday, June 12, 2024 3:42 AM IST
നെടുങ്കണ്ടം: മാന്‍കുത്തിമേട്ടില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കാരവാന് പാര്‍ക്ക് നിര്‍മിച്ച സംഭവത്തില്‍ ഒഴിപ്പിക്കല്‍ റവന്യു വകുപ്പ് നടപടി വൈകിക്കുന്നു. കൈയേറ്റമൊഴിപ്പിക്കാൻ ഒരുമാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും നടപടിയായില്ല.
ഉടുമ്പന്‍ചോലയ്ക്കു സമീപം മാന്‍കുത്തിമേട്ടില്‍ 2022ലാണ് സര്‍ക്കാരിന്റെ കാരവാന് ടൂറിസം പോളിസി പ്രകാരം കാരവാന് പാര്‍ക്ക് സ്ഥാപിക്കാന്‍ കറുകച്ചാല്‍ സ്വദേശി മൂന്നേക്കര്‍ കൃഷി ഭൂമി വാങ്ങിയത്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയതാണ് സ്ഥലം.
ഇവിടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലാത്തതിനാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കി. ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെ തല്‍സ്ഥിതി തുടരാനും പരിശോധിച്ച് നടപടിയെടുക്കാനും റവന്യു വകുപ്പിനോട് നിര്‍ദേശിച്ചു.
ഇത് അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെ ഡിസംബറില്‍ രണ്ടാമതും സ്റ്റോപ്പ് മെമ്മോ നല്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാല്‍പ്പത് സെന്റ് സര്‍ക്കാര്‍ ഭൂമിയുംകൂടി കൈയേറിയാണ് നിര്‍മാണമെന്ന് കണ്ടെത്തിയത്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും രണ്ടു ടെന്റുകളും കെഎസ്ആര്‍ടിസി ബസിന്റെ ബോഡിയും സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് കണ്ടെത്തല്‍. ചട്ടം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ നീക്കാനും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനും കഴിഞ്ഞ മാസം മൂന്നിന് സര്‍ക്കാര്‍ ഉത്തരവിട്ടു. സ്വകാര്യ വ്യക്തിയുടെ പക്കലുള്ള സ്ഥലത്തിന്റെ സര്‍വേ നമ്പരിലും വ്യത്യാസമുണ്ടെന്ന് റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
എന്നാല്‍, കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. റവന്യു വകുപ്പ് നടത്തിയ സര്‍വേയില്‍ തെറ്റുണ്ടെന്നും വീണ്ടും സ്ഥലം അളക്കണമെന്നും കാണിച്ച് ഉടമ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇത് സര്‍വേ ഡെപ്യൂട്ടി ഡയര്റക്ടര്ക്ക് കൈമാറി.
അതേസമയം, അടുത്ത ദിവസംതന്നെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് റവന്യു അധികൃതര്‍ പറയുന്നത്.