അച്ഛനെ വാക്കത്തിക്ക് തലയ്ക്കടിച്ചും തീ കൊളുത്തിയും കൊലപ്പെടുത്തി: മകൻ അറസ്റ്റിൽ
1428759
Wednesday, June 12, 2024 3:42 AM IST
അടിമാലി: മാങ്കുളം ചിക്കണാംകുടിക്ക് സമീപം മുപ്പത്തിമൂന്നില്‍ അച്ഛനെ മകന് വാക്കത്തിക്ക് തലയ്ക്ക് അടിച്ച ശേഷം തീ കൊളുത്തി കൊലപ്പെടുത്തി. പാറേക്കുടിയില് തങ്കച്ചന് അയ്യപ്പനെ(55)യാണ് മകന് ബിബിന്‍ (36) ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അടുത്ത നാളില്‍ ബിബിന്‍ ഒരു യുവതിയുമായി വീട്ടില്‍ താമസമാക്കിയിരുന്നു. ഇതില്‍ അനിഷ്ടം പ്രകടിപ്പിച്ചതും തങ്കച്ചന്റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും ബിബിന്‍ നല് കണമെന്ന ആവശ്യം ചെവിക്കൊള്ളാത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മുപ്പത്തിമൂന്നിനു സമീപം ഇവര്‍ക്കു വീടുണ്ട്. കൂടാതെ മലമുകളില്‍ കൃഷിസ്ഥലവും ഷെഡുമുണ്ട്. കഴിഞ്ഞ ഞായറാഴ്ച ഷെഡിന് അടുത്തു വച്ച് ഇരുവരും വഴക്കുണ്ടാക്കി. തുടര്‍ന്നു തങ്കച്ചനെ മകന് വാക്കത്തികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. മരിച്ചെന്ന് തോന്നിയതോടെ ഷെഡിലേക്ക് വലിച്ചിഴച്ച് എത്തിച്ച ശേഷം ഷെഡ് മേയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റും മറ്റും ദേഹത്തിട്ട് മൂടിയശേഷം തീ കൊളുത്തി.
ഇന്നലെ രാവിലെ അയല്‍വാസിയാണ് തങ്കച്ചന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും പ്രതി ഒളിവില്‍ പോകുന്നതിനുള്ള തയാറെടുപ്പോടെ മാങ്കുളത്ത് എത്തിയിരുന്നു.
തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൊലപാതകം നടത്തിയ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
എസ്എച്ച്ഒ രാജന് കെ. അരമന, എഎസ്ഐമാര്‍ സാജു പൗലോസ്, നിഷാദ്, സിപിഒ മാര്‍ ജോമി, അനീഷ്,വിന്‍സന്റ്,ഹിലാല്‍, ഡ്രൈവര്‍ മന്‍ഷാദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.