പുഴയോര ബൈപാസ് : കെട്ടിടം പൊളിക്കൽ: ചെയർമാനെതിരേ പ്രതിപക്ഷം
1428763
Wednesday, June 12, 2024 3:42 AM IST
തൊടുപുഴ: പുഴയോര ബൈപാസിന്റെ പ്രവേശന ഭാഗത്തെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുനിസിപ്പൽ ചെയർമാനെതിരേ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. കെട്ടിടം ഉടൻ പൊളിച്ചു മാറ്റുമെന്ന നഗരസഭ ചെയർമാന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് മുനിസിപ്പൽ കൗണ്സിലർ അഡ്വ.ജോസഫ് ജോണ് ആരോപിച്ചു.
കെട്ടിടം ഏറ്റെടുക്കുന്നതിനായി 27 ലക്ഷം രൂപ അനുവദിച്ചെന്നും ഇത് കൈമാറുന്ന മുറയ്ക്ക് ഉടൻ തന്നെ പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിക്കുമെന്നുമാണ് ചെയർമാൻ സനീഷ് ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇത് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം മാത്രമാണെന്നും തുടർ നടപടികൾക്ക് സമയമെടുക്കുമെന്നുമാണ് പ്രതിപക്ഷ കൗണ്സിലർമാർ പറയുന്നത്.
കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകിയാൽ വിട്ടു തരാമെന്നുള്ള ഉടമസ്ഥന്റെ സമ്മതപത്രം ഒരു വർഷം മുന്പ് ലഭിച്ചിരുന്നതായി ജോസഫ് ജോണ് പറഞ്ഞു. ഇതെ തുടർന്ന് വസ്തു ഏറ്റെടുക്കുന്നതിന് പി.ജെ.ജോസഫ് എംഎൽഎ സർക്കാരിൽ നിവേദനം നൽകി. നിരവധി തവണ സമ്മർദം ചെലുത്തിയതിനെ തുടർന്ന് 2024 ഫെബ്രുവരി 21ന് 27 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
2012 ലെ പുതിയ വസ്തു ഏറ്റെടുക്കൽ നിയമപ്രകാരം ഏതെങ്കിലും വസ്തു ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ നടപടി സാമൂഹികാഘാത പഠനം നടത്തുക എന്നതാണ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം ആരായുകയും നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യണം. ഈ നടപടിയാണ് ഇപ്പോൾ നടന്നത്.
വസ്തു ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകളിൽ 10 ശതമാനം നടപടിക്രമം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇനി ആഘാത പഠനത്തിന്റെ റിപ്പോർട്ട് ലഭിക്കണം. ഈ റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിക്കണം. തുടർന്ന് ആക്ഷേപം ക്ഷണിച്ച് പ്രാഥമിക നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതിന് സർക്കാർ മുൻകൂർ അനുമതി നൽകണം.
ഇത് ഗസറ്റിലും രണ്ട് പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തണം. തുടർന്ന് ഏറ്റെടുക്കേണ്ട വസ്തു അളന്ന് തിട്ടപ്പെടുത്തിയ ശേഷം വില്ലേജ് റിക്കാർഡുകളിൽ ചേർക്കണം. ഇതേ തുടർന്ന് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കണം. നിലവിലുള്ള ആധാരത്തിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിച്ച ശേഷം ജില്ലാ കളക്ടറുടെ അംഗീകാരം വാങ്ങുകയാണ് അടുത്ത പടി. ഇതിനുശേഷം അവാർഡ് പാസാക്കാൻ റിപ്പോർട്ട് തയാറാക്കി ജില്ലാ കളക്ടറുടെ അംഗീകാരത്തിന് സമർപ്പിക്കണം.
ഡ്രാഫ്റ്റ് ഡിക്ലറേഷൻ തയാറാക്കി സർക്കാരിൽ സമർപ്പിച്ച് പ്രത്യേക അനുമതി വാങ്ങി വീണ്ടും പത്രത്തിലും ഗസറ്റിലും പ്രസിദ്ധപ്പെടുത്തണം. പിന്നീട് ജില്ലാ കളക്ടർ അവാർഡ് പാസാക്കുകയും ചെയ്താലേ ഉടമസ്ഥന് വസ്തുവിന്റെ വില നൽകാൻ കഴിയൂ. എല്ലാ സ്ഥലമെടുപ്പ് നടപടികളും പൂർത്തിയായ ശേഷം കെട്ടിടം പൊളിച്ചു മാറ്റി ആ ഭാഗത്തെ റോഡ് നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയറാക്കി സർക്കാർ അനുമതി നൽകി ടെൻഡർ ചെയ്താൽ മാത്രമേ ഈ ജോലികൾ ആരംഭിക്കാൻ കഴിയു.
സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുടെ 90 ശതമാനം ഇനിയും പൂർത്തിയാകാനിരിക്കെ വസ്തു ഏറ്റെടുത്ത് കെട്ടിടം ഉടൻ പൊളിക്കും എന്നുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ്.
റോഡിന്റെ മറുവശത്ത് സർക്കാർ ഇതിനോടകം ഏറ്റെടുത്ത കെട്ടിട ഭാഗം പൊളിച്ചു നീക്കുന്നത് ചിലർ തടഞ്ഞിരിക്കുകയാണ്. മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് റോഡ് നിർമാണത്തിനുള്ള പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ട് ഇതിന് അംഗീകാരം നൽകാതെ ഒരു വർഷമായി ചുവപ്പു നാടയിൽ കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.