മനോഹാരിത നശിപ്പിക്കരുതേ.... റിവർവ്യു ബൈപാസ് സാമൂഹ്യവിരുദ്ധരുടെ പിടിയിൽ
1428969
Thursday, June 13, 2024 3:47 AM IST
തൊടുപുഴ: നഗരത്തിലെ പുഴയോര ബൈപാസിൽ സാമൂഹ്യവിരുദ്ധ ശല്യവും മാലിന്യ നിക്ഷേപവും രൂക്ഷമാകുന്നതായി പരാതി. തൊടുപുഴയാറിന്റെ തീരത്തു കൂടിയുള്ള പാത നഗരത്തിലെ ഏറ്റവും മനോഹരമായ ബൈപാസാണ്. എന്നാൽ ഈ പ്രദേശത്തു സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
രാത്രിയും പകലും ഇവിടം മദ്യപാനികളുടെയും ലഹരി മാഫിയയുടെയും വിഹാര കേന്ദ്രമായി മാറും. സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കുന്നതിനു ഭയപ്പെടേണ്ട അവസ്ഥയാണ്.
ഈ റോഡിനോടു ചേർന്നു പുഴയിൽ അഞ്ചോളം കുളിക്കടവുകളുണ്ട്. ഈ കടവുകളിലേക്കിറങ്ങുന്ന പടികൾ ഇവർ കൈയടക്കി മദ്യപാനത്തിനും മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുകയും മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ് കടവും പരിസരവും വൃത്തികേടാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ കുളിക്കടവ് നാട്ടുകാർക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
പ്രഭാത സവാരിക്കായി ഒട്ടേറെ ആളുകൾ ബൈപാസ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഉപയോഗ ശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും കാരണം കാൽനട യാത്രയും ദുസഹമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ റിവർ വ്യൂ റസിഡന്റ്സ് അസോസിയേഷൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൂടാതെ റോഡിലും പുഴയോരത്തും മാലിന്യങ്ങൾ വലിച്ചെറിയുന്നതും കടവുകൾ ദുരുപയോഗം ചെയ്യുന്നതും ശിക്ഷാർഹമാണെന്ന ബോർഡുകളും സിസിടിവി കാമറകളും സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പൽ അധികൃതർക്കും നിവേദനം നൽകി.