ജീവിതം വീൽച്ചെയറിൽ; ഉപജീവനത്തിനായി യുവതിയുടെ പോരാട്ടം
1428973
Thursday, June 13, 2024 3:47 AM IST
കട്ടപ്പന: ആശ്രയമറ്റ് ജീവിതം വീൽച്ചെയറിലേക്ക് ചുരുങ്ങിയെങ്കിലും മനോധൈര്യം കൊണ്ട് ഉപജീവനം നടത്താൻ പാടുപെടുകയാണ് 35 കാരിയായ ഷീബ. പീരുമേട് റാണികോവിൽ പോൾദാസ്- അന്നതങ്കം ദന്പതികളുടെ മകൾ ഷീബയാണ് അന്നന്നത്തെ അന്നത്തിനും മരുന്നിനുമായി തളർന്നു പോയ ശരീരവുമായി പാടുപെടുന്നത്.
പോൾ ദാസിന്റെയും അന്നതങ്കത്തിന്റെയും രണ്ടാമത്തെ മകളായ ഷീബയ്ക്ക് ജൻമനാ നട്ടെല്ലിൽ മുഴയുണ്ടായിരുന്നു. ഇതിന്റെ ചികിത്സകൾക്കായി മാത്രം ലക്ഷങ്ങളാണ് ദന്പതികൾക്ക് ചെലവായത്.
പിന്നീട് ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തെങ്കിലും ഷീബയുടെ അരയ്ക്ക് താഴേക്ക് തളർന്നു പോയി. ഇതോടെ ജീവിതം ഒരു വിൽചെയറിലേക്ക് ഒതുങ്ങി. മാതാപിതാക്കൾ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം ചികിത്സയ്ക്കായി ചെലവാക്കി.
എന്നാൽ, ഇരുവരും വൃദ്ധരായി തൊഴിലെടുക്കാൻ കഴിയാതെ വന്നതോടെ അന്നന്നത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുന്പിൽ കൈ നീട്ടേണണ്ടി വന്നു. ഇതോടെയാണ് ഷീബ സ്വയം തൊഴിൽ എന്ന നിലയിൽ മെഴുകുതിരി, പേപ്പർ പേന എന്നിവ നിർമിച്ച് ഉപജീവനമാർഗം തേടിത്തുടങ്ങിയത്.
ആരാധനാലയങ്ങളിലും പെരുന്നാളുകളിലും തന്റെ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയാണ് ഷീബ ഇപ്പോൾ മാതാപിതാക്കളെ സംരക്ഷിക്കുന്നതും തനിക്കുള്ള മരുന്നുകൾ വാങ്ങുന്നതും. തന്റെ വികലാംഗ പെൻഷനും മാതാപിതാക്കളുടെ വാർധക്യ പെൻഷനും മാത്രമാണ് മറ്റു വരുമാനം. ഒരു മാസം തനിക്കുള്ള മരുന്നു വാങ്ങാൻ മാത്രം 3000 രൂപയോളം വേണ്ടി വരുമെന്ന് ഷീബ പറയുന്നു.
മെഴുകുതിരി നിർമാണത്തിന് നല്ലൊരു അച്ച് വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇതും സാധ്യമായിട്ടില്ല. തുടർ ചികിത്സയ്ക്കും ഉപജീവന മാർഗം വിപുലമാക്കുന്നതിനും സുമനസുകളുടെ കരുണ തേടുകയാണ് ഈ യുവതി.
എസ്ബിഐ പീരുമേട് ബ്രാഞ്ചിൽ ഷീബ മേരി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നന്പർ: 33033 619983. ഐഎഫ്എസ്സി: എസ്ബിഐഎൻ0070109.