മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിൽക്കണോ? കുട ചൂടണം
1430890
Sunday, June 23, 2024 3:54 AM IST
തൊടുപുഴ: ദിവസവും ആയിരക്കണക്കിനു യാത്രക്കാർ എത്തുന്ന തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മഴക്കാലത്ത് നിൽക്കണമെങ്കിൽ കുട ചൂടണം. ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മേൽക്കൂരയിലെ തകര ഷീറ്റുകൾ ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ദുരിതമനുഭവിക്കാൻ തുടങ്ങിയത്.
ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ മഴ പെയ്താൽ നനയുന്ന സ്ഥിതിയാണ്. ഇവിടെ കച്ചവടം നടത്തുന്ന വ്യാപാരികളും ഇതുമൂലം ഏറെ ദുരിതത്തിലാണ്. ഷോപ്പിംഗ് കോംപ്ലക്സിന്റെ തകര ഷീറ്റുകൾ തുരുന്പെടുത്ത് നശിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. മഴ പെയ്ത് വരാന്തയിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർ തെന്നിവീഴുന്നതും പതിവാണ്.
വ്യാപാരികളാണ് വെള്ളം തുടച്ചു നീക്കി ഇവിടം വൃത്തിയാക്കുന്നത്. വരാന്തയിൽ വീഴുന്ന വെള്ളം ബസ്ബേയിലും പരിസര പ്രദേശങ്ങളിലുമാണ് കെട്ടിക്കിടക്കുന്നത്. ഇവിടെ കോണ്ക്രീറ്റിൽ പായൽ പിടിച്ച് യാത്രക്കാർ തെന്നിവീണ് അപകടമുണ്ടാകാനും സാധ്യതയുണ്ട്.
മുനിസിപ്പൽ അധികൃതരോട് ഏറെ നാളായി ഇതു സംബന്ധിച്ച് പരാതി പറയുന്നുണ്ടെങ്കിലും അവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് വാടകയിനത്തിലും ബസുകളുടെ പാർക്കിംഗ് ഫീസിനത്തിലും വൻ തുക നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. എങ്കിലും സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ നഗരസഭാ അധികൃതർ തികഞ്ഞ അലംഭാവമാണ് പുലർത്തുന്നതെന്ന് ആക്ഷേപമുണ്ട്.
മുനിസിപ്പൽ ബസ് സ്റ്റാൻഡിനോടു ചേർന്ന് നഗരസഭ നിർമിക്കുന്ന ആധുനിക കംഫർട്ട് സ്റ്റേഷൻ യാത്രക്കാർക്ക് തുറന്നു നൽകുന്നത് അനന്തമായി നീളുകയാണ്. ഉടൻ തുറക്കും എന്ന പതിവ് പല്ലവി തുടരുന്നതല്ലാതെ ഇതിനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
നിലവിൽ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആശ്രയം. ഇതു വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. ഏറെ തിരക്കനുഭവപ്പെടുന്ന ബസ് സ്റ്റാൻഡിൽ ഇരിപ്പിട സൗകര്യങ്ങളും പരിമിതമാണ്.