ജനം കുടിക്കുന്നത് മലിനജലം
1544015
Sunday, April 20, 2025 11:30 PM IST
ഉടുന്പന്നൂർ: അമയപ്ര ചാക്കപ്പൻ കവലയിലെ പഞ്ചായത്ത് കിണർ ശുചീകരണം നടത്താതെയായിട്ട് വർഷങ്ങൾ. പഞ്ചായത്തിലെ 1,2,16 വാർഡുകളിലെ വീടുകളിലും ചാക്കപ്പൻ കവലയിലെ കടകളിലും ഈ കിണറിലെ ജലമാണ് ഉപയോഗിക്കുന്നത്. മുവാറ്റുപുഴ-തേനി റോഡിന്റെയും പാറേകവല - അമയപ്ര റോഡിനോടും ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്.
നാലു ഭാഗത്തുനിന്നും റോഡിലൂടെ ഒഴുകി വരുന്ന മലിന ജലം കെട്ടി നിന്ന് കിണറിലേക്ക് കലരുന്ന സാഹചര്യമാണുള്ളത്. ഈ ഭാഗത്തെ റോഡിൽ ഓട നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നിരവധി തവണ ഗ്രാമസഭകൾ പഞ്ചായത്തിനോട് ആവശ്യപ്പെട്ടതാണ്.
മഴ ശക്തമായാൽ വെള്ളക്കെട്ട് മൂലം ഇത് വഴി കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ പോലും കഴിയില്ല. അമയപ്ര ഭാഗത്ത് മഞ്ഞപിത്തം വ്യാപകമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഒന്നിലധികം തവണ ആരോഗ്യ വിഭാഗം ജാഗ്രത നിർദേശങ്ങൾ പുറപെടുവിച്ചിരുന്നു.
ഈ വർഷത്തെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ആഴ്ചകാലം പഞ്ചായത്തിലുടനീളം വാഹനത്തിൽ അനൗണ്സ്മെന്റ് നടത്തി എങ്കിലും ഇത്തരം വിഷയങ്ങളിൽ അധികൃതർ ശ്രദ്ധിക്കുന്നില്ല.
മാലിന്യമുക്ത അവാർഡ് നേടിയ ഉടുന്പന്നൂർ പഞ്ചായത്ത് ചാക്കപ്പൻകവല സിറ്റിക്ക്് നടുവിൽ കാട് കയറി വൃത്തിഹീനമായി കിടക്കുന്ന പൊതു കിണർ പരിപാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. കിണർ ശുചീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.