മുങ്ങിമരണം; ജില്ലയിൽ ഈ വർഷം നഷ്ടമായത് 12 ജീവൻ
1544552
Tuesday, April 22, 2025 11:47 PM IST
തൊടുപുഴ: ജില്ലയിൽ മുങ്ങിമരണങ്ങൾക്ക് അറുതിയില്ല. പിഞ്ചുകുട്ടികൾ ഉൾപ്പെടെ ഈ വർഷം ജില്ലയിൽ വിവിധയിടങ്ങളിലായി 12 പേരാണ് മുങ്ങിമരിച്ചത്. പതിവുപോലെ കുട്ടികൾ അവധിക്കാലത്ത് ജലാശയങ്ങളിലും കുളങ്ങളിലും പടുതാക്കുളങ്ങളിലും അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ഇത്തവണയും ആവർത്തിക്കപ്പെട്ടു. കാന്തല്ലൂരിൽ നാലു വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചതാണ് ഇത്തരത്തിലുള്ള അപകടങ്ങളിലെ അവസാനത്തെ സംഭവം. കാന്തല്ലൂർ പെരുമലയിൽ രാമരാജിന്റെ മകൻ ശരവണ ശ്രീയാണ് വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച കുമാരമംഗലത്തെ അമ്മവീട്ടിൽ അവധി ആഘോഷിക്കാനെത്തിയ തിരുവനന്തപുരം സ്വദേശിയായ മൂന്നു വയസുകാരി പടുതാക്കുളങ്ങളിൽ വീണ് മരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച കളമശേരിയിലെ മഞ്ഞുമ്മൽ പുഴയിൽ നെടുങ്കണ്ടം പുഷ്പക്കണ്ടം സ്വദേശികളായ രണ്ടു യുവാക്കൾ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ചിരുന്നു. അപകടം നടന്നത് ജില്ലയിൽ അല്ലെങ്കിലും യുവാക്കളുടെ അകാലത്തിലുള്ള മരണം ഇടുക്കിക്ക് വേദനയായി മാറിയിരുന്നു.
മൂന്നു പേർ മുങ്ങിമരിച്ചത് കൃഷിയാവശ്യത്തിന് നിർമിച്ച പടുതാക്കുളങ്ങളിലാണ്. ഇതിൽ മൂന്നും ഒന്നരയും വയസുള്ള രണ്ടു കുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ 10ന് മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളി ദന്പതികളുടെ ഒന്നര വയസുള്ള മകൻ പൂപ്പാറ കോരന്പാറയിലെ പടുതാക്കുളത്തിൽ വീണ് മരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്സണ്, സുഹൃത്ത് നടുക്കുടിയിൽ ബിജു എന്നിവർ ആനയിറങ്കൽ ഡാമിൽ മുങ്ങി മരിച്ചിരുന്നു. മാർച്ചിൽ നെടുങ്കണ്ടം മൈനർ സിറ്റി പുത്തൻപറന്പിൽ രാജൻ സുബ്രഹ്മണിയും ആനയിറങ്കൽ ഡാമിൽ മുങ്ങിമരിച്ചിരുന്നു.
യാതൊരു നിയന്ത്രണവുമില്ലാതെയാണ് സുരക്ഷാസൗകര്യമൊരുക്കാതെ പടുതാക്കുളങ്ങൾ കാർഷികാവശ്യത്തിനായി നിർമിക്കുന്നത്. ഇതിൽ വിരിച്ചിരിക്കുന്ന പടുതയിൽ ചവിട്ടിയാൽ വേഗത്തിൽ തന്നെ ജലാശയത്തിൽ പതിക്കും. നീന്തൽ വശമില്ലാത്തവർ ആണെങ്കിൽ മരണം ഉറപ്പാണ്.
ജില്ലയിൽ ഒരു വർഷം ശരാശരി നാൽപതോളം പേരാണ് മുങ്ങി മരിക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. പടുതാക്കുളങ്ങളും പാറക്കുളങ്ങളും മുതൽ വലിയ ജലാശയങ്ങളിൽവരെ അപകടങ്ങളുണ്ടാകുന്നു. അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്ന് അധികൃതർ പറയുന്നു. അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിക്കുന്നവരുമുണ്ട്.
അവധിക്കാലമാകുന്പോഴാണ് പലപ്പോഴും മുങ്ങിമരണങ്ങൾ പതിവാകുന്നത്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. സ്ഥലപരിചയമില്ലാത്തവർ അമിത ആത്മവിശ്വാസത്തോടെ ജലാശയങ്ങളിലിറങ്ങുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. വെള്ളത്തിന് തണുപ്പും സാന്ദ്രതയും കൂടുതലായതിനാലാണ് ഡാമുകളിലെയും ജലാശയങ്ങളിലെയും അപകടങ്ങൾക്ക് കാരണം. ലഹരി ഉപയോഗിച്ചതിനുശേഷം വെള്ളത്തിൽ ഇറങ്ങുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവുമധികം ജലാശയങ്ങളുള്ള ഇടുക്കിയിൽ ദുരന്തങ്ങളുണ്ടാകുന്പോൾ രക്ഷാ പ്രവർത്തനം നടത്താൻ അഗ്നിരക്ഷാസേനയ്ക്ക് ആവശ്യത്തിന് സ്കൂബാ ടീമില്ലാത്തത് പ്രതിസന്ധിയാണ്. തൊടുപുഴയിൽ മാത്രമാണ് സർവ സജ്ജമായ സ്കൂബാ ടീം ഉള്ളത്. ജില്ലയിൽ എവിടെ വെള്ളത്തിൽ വീണുള്ള അപകടമുണ്ടായാലും ഇവർ ഓടിയെത്തേണ്ട സ്ഥിതിയാണ്. അല്ലെങ്കിൽ കോതമംഗലത്തുനിന്നും സ്കൂബാ ടീം എത്തണം.
പരിശീലനം ലഭിച്ച മുങ്ങൽ വിദ്ഗധരും സർവ സന്നാഹവുമുള്ള സ്കൂബാ ടീം ഹൈറേഞ്ച് മേഖലയിൽ സജ്ജമാക്കണമെന്ന ആവശ്യം ഏറെ കാലങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.
റോഡപകടങ്ങൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം പേർക്ക് ജീവൻ നഷ്ടപ്പെടുന്നത് വെള്ളത്തിലുള്ള അപകടങ്ങളിലാണ്. എന്നാൽ മുങ്ങിമരണങ്ങളെപ്പറ്റിയുള്ള കണക്കുപോലും പലപ്പോഴും അധികൃതരുടെ പക്കലുണ്ടാകാറില്ല. മുങ്ങിമരണം സംഭവിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാറില്ലെന്നതാണ് വസ്തുത. സർക്കാർ ദുരിതാശ്വാസ ഫണ്ടിൽനിന്നു നൽകുന്ന തുച്ഛമായ ധനസഹായം മാത്രമാണ് കുടുംബാംഗങ്ങൾക്ക് ലഭിക്കുക. അതിനാൽ ഇക്കാര്യത്തിൽ ആവശ്യമായ ബോധവത്കരണം കൂടിയേ തീരു.