ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍: മന്ത്രി
1394418
Wednesday, February 21, 2024 4:05 AM IST
കാക്കനാട്: കഴിഞ്ഞ മാര്‍ച്ചില്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി. രാജീവ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ നിലവിലെ സാഹചര്യവും അഗ്നി സുരക്ഷയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവൃത്തികളുടെ പുരോഗതിയും മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നേരിട്ട് വിലയിരുത്തി.
പ്ലാന്റ് സന്ദര്‍ശിച്ച ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. തീപിടിത്തമുണ്ടായ സന്ദര്‍ഭത്തില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തി.
ബയോ മൈനിംഗ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കി. ജൂണ്‍ മാസത്തോടെ 30 ശതമാനം അവശിഷ്ടങ്ങള്‍ മാറ്റാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
വാഹനങ്ങള്‍ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ എല്ലായിടത്തും എത്തിച്ചേരുന്നതിനുള്ള റോഡ് സൗകര്യം 85 ശതമാനം പൂര്‍ത്തിയാക്കി. ഉള്വശത്തേക്കുള്ള റോഡുകളും രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും.
നിലവില്‍ പൂര്‍ത്തിയായ റോഡുകളില്‍ ഫയര്‍ എന്ജിന് എത്തുന്നതിന് പര്യാപ്തമാണോ എന്ന് അടുത്ത ദിവസം പരിശോധിക്കും. ഒന്‍പത് കാമറകളും ബയോമൈനിംഗുമായി ബന്ധപ്പെട്ട 12 കാമറകളും ഉള്‍പ്പടെ 21 കാമറകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കാമറകളുടെ ആക്സസ് ഫയറിനും പോലീസിനും നല്‍കും. 25 ഫയര്‍ വാച്ചര്‍മാരെ കോര്പ്പറേഷന് നിയോഗിച്ചിട്ടുണ്ട്. നിലവിലുള്ള മാലിന്യങ്ങള്‍ നീക്കുന്നതില്‍ കോര്പറേഷന് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രിമാര്‍, മേയര്‍, എംഎല്‍എ, ജില്ലാ കളക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗം ചേരും.
ബ്രഹ്മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി.ഇ. അബ്ബാസ് കണ്‍വീനറായി കോര്‍ കമ്മിറ്റി രൂപീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.