ഗാലറി തകർന്ന് അപകടം: ഒഴിവായത് വൻ ദുരന്തം
1544448
Tuesday, April 22, 2025 7:00 AM IST
പോത്താനിക്കാട്: ഗാലറി തകർന്നു വീണ അപകടത്തിൽ 56 പേർക്ക് പരിക്കേറ്റെങ്കിലും ഒഴിവായത് വൻ ദുരന്തമാണ്. അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ മാലിക് ദിനാർ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി നിർമിച്ച താത്കാലിക ഗാലറിയാണ് ഞായറാഴ്ച രാത്രി 9.45ഓടെ തകർന്നു വീണത്. ഗ്രൗണ്ടിന്റെ മൂന്ന് വശങ്ങളിലും ഏഴ് തട്ടുകളായാണ് താത്കാലിക ഗാലറികൾ നിർമിച്ചിരുന്നത്. ഇതിൽ ഗ്രൗണ്ടിന്റെ പടിഞ്ഞാറു വശത്തെ ഗോൾ പോസ്റ്റിന് പിൻഭാഗത്തെ ഗാലറിയാണ് പൂർണമായി നിലം പൊത്തിയത്.
ഇരുന്പ് പൈപ്പുകളും തടികളുമാണ് ഗാലറിക്ക് ഉപയോഗിച്ചിരുന്നത്. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്പായിരുന്നു അപകടം. അവധി ദിവസം നടന്ന ഫൈനൽ മത്സരം കാണാൻ ഗാലറിക്ക് താങ്ങാവുന്നതിലും അധികം ആളുകൾ കയറിയതും തുടർച്ചയായ ദിവസങ്ങളിലെ മഴ മൂലം മണ്ണ് കുതിർന്നതുമാണ് ഗാലറി തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുന്പോൾ കുട്ടികൾ ഉൾപ്പെടെ ആയിരത്തോളം പേരാണ് ടിക്കറ്റെടുത്ത് ഗ്രൗണ്ടിൽ പ്രവേശിച്ചിരുന്നതെന്ന് സംഘാടകർ അറിയിച്ചു.
അപകടം നടന്ന ഉടൻ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയും അഗ്നിശമന രക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്തു.
പരിക്കേറ്റ 56 പേരെ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, മുതലക്കുടം എന്നിവടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഏഴ് പേരൊഴികെ മറ്റുള്ളവരെല്ലാം പ്രാഥമിക ചികിത്സകൾക്കു ശേഷം വീടുകളിലേക്ക് മടങ്ങി.
തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഷിഹാബ്, ഉമ്മർ, സഹോദരിമാരായ ബിയ ഫാത്തിമ, സന ജമീല, മുതലക്കോടം ഹോളി ഫാമിലി അശുപത്രിയിൽ റവന്യു വകുപ്പ് ജീവനക്കാരനായ തോമസ്, മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ നാസർ, ആലുവ രാജഗിരി ആശുപത്രിയിൽ 14 വയസുകാരനായ അസിബിൻ എന്നിവരാണ് ചികിത്സയിലുള്ളത്. ഇതിൽ കാലിന് സാരമായി പരുക്കേറ്റ തോമസിനെയും തലയ്ക്ക് സാരമായി പരിക്കേറ്റ അസിബിനെയും അടിയന്തര ശസ്ത്രകിയയ്ക്ക് വിധേയരാക്കി.