പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച പാപ്പ: മാർ പാംപ്ലാനി
1544457
Tuesday, April 22, 2025 7:00 AM IST
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം ആഗോള കത്തോലിക്കാ സഭയ്ക്കും ഈ കാലഘട്ടത്തിനും തീരാനഷ്ടമെന്ന് എറണാ കുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അനുസ്മരിച്ചു.
ലാറ്റിൻ അമേരിക്കൻ പശ്ചാത്തലത്തിൽനിന്നു വന്ന അദ്ദേഹം പാവങ്ങളുടെ പക്ഷത്ത് സഭ നിലയുറപ്പിക്കണം എന്ന നിർബന്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. തികച്ചും ലളിതമായ ജീവിതശൈലി സ്വന്തമാക്കിയ മാർപാപ്പ പാവങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിച്ചിരുന്നു. ലോകമെങ്ങുമുള്ള അഭയാർഥികളുടെ ആശാകേന്ദ്രമായിരുന്നു ഫ്രാൻസിസ് പാപ്പ. സഭ പാവങ്ങളുടെ സഭയാകണമെന്ന് മാർപാപ്പ ചിന്തിച്ചിരുന്നു.
സഭയുടെ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ പാപ്പയാണ് അദ്ദേഹം. സിനഡാലിറ്റി എന്ന ആശയം മാർപാപ്പ ഉയർത്തിപ്പിടിച്ചു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഏകപക്ഷീയമായിട്ടല്ല തീരുമാനങ്ങൾ എടുക്കേണ്ടതെന്നും മറിച്ച് കൂട്ടായ്മയുടെയും പരസ്പരം മനസിലാക്കുന്നതിന്റെയും അടിസ്ഥാനത്തിലായിരിക്കണം തീരുമാനങ്ങൾ എന്നുമുള്ള നിർബന്ധ ബുദ്ധി ഉണ്ടായിരുന്നു. ഇതര മതസ്ഥരുമായി സൗഹൃദത്തിൽ കഴിയേണ്ടവരാണ് ക്രൈസ്തവരെന്ന് അദ്ദേഹം ശഠിച്ചു. മതങ്ങൾ സ്നേഹത്തിലും സൗഹാർദത്തിലും കഴിയുമ്പോൾ മാത്രമേ ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കപ്പെടുകയുള്ളൂവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിന്റെ അപ്പോസ്തലൻ ആയിരുന്നു. സാമ്രാജ്യ ശക്തികൾ ഏതുമാകട്ടെ, അവർ അക്രമത്തിന്റെ പാത തെരഞ്ഞെടുത്തപ്പോഴൊക്കെ പാടില്ല എന്ന് ഉറക്കെപ്പറഞ്ഞു. യുദ്ധം മൂലം കെടുതി അനുഭവിക്കുന്ന മനുഷ്യരുടെ ഒപ്പമായിരുന്നു പിതാവിന്റെ സ്വരവും ഹൃദയവും എന്ന് നമുക്ക് പലതവണ വ്യക്തമായതാണെന്നും പാംപ്ലാനി അനുസ്മരിച്ചു.