അശമന്നൂരിലെ പാറമടയിൽ നിന്ന് കൂടുതൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തു
1544482
Tuesday, April 22, 2025 7:13 AM IST
പെരുമ്പാവൂർ : ഉപയോഗശൂന്യമായ പാറമടയിൽ നിന്ന് കൂടുതൽ ജലാറ്റിൻ സ്റ്റിക്കുകൾ മുങ്ങിയെടുത്ത് ഫയർ ഫോഴ്സ് സ്കൂബ ടീം. അശമന്നൂർ പഞ്ചായത്ത് വാർഡ് ഏഴ് മണ്ണൂർമോളത്ത് ഉപയോഗമില്ലാത്ത പാറമടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഉഗ്രസ്ഫോടനശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ കോതമംഗലം അഗ്നിരക്ഷാ സേന സ്ക്യൂബാ ടീം അംഗങ്ങൾ ആണ് മുങ്ങിയെടുത്തത്.
ഒരേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതും പതിനെട്ടടിയോളം വെള്ളമുള്ളതുമായ പാറക്കുളത്തിൽ നിന്ന് മൂന്നു മണിക്കൂർ നേരത്തെ പരിശ്രമഫലമായിട്ടാണ് ഏഴോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തി ഒരുന്നൂറോളം വരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ മുങ്ങിയെടുത്തത്. വർഷങ്ങളായി പ്രവർത്തിക്കാത്ത പാറമടയാണിത്.
ഞായറാഴ്ച വൈകിട്ട് മീൻ പിടിക്കാനെത്തിയവർ വലയെറിഞ്ഞപ്പോഴാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. 380 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതോടെയാണ് ഇന്നലെ ഫയർ ഫോഴ്സ് സംഘത്തെ ഉൾപ്പെടുത്തി കുറുപ്പംപടി പോലീസ് പരിശോധന നടത്തിയത്.
സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ എം. അനിൽകുമാർ, പി.എം. റഷീദ്, ബേസിൽ ഷാജി, സൽമാൻ ഖാൻ എന്നിവർ ചേർന്നാണ് വെടിമരുന്ന് ശേഖരം മുങ്ങിയെടുത്തത്.