തൃശൂർ: മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ അണികളുടെ ആവേശം അണപൊട്ടിയ നിമിഷത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് ഒല്ലൂരിൽനിന്നു തുടക്കം. ഒല്ലൂർ സെന്ററിലേക്കു ചേരുന്ന വീഥികളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിലേക്കു നാലേമുക്കാലിന് രാഹുൽ എത്തി. യാത്രയുടെ മുൻനിരയിൽ പ്രമുഖ നേതാക്കൾ അണിനിരന്നതോടെ ഭാരത് ജോഡോ യാത്ര ചലിച്ചുതുടങ്ങി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എംപി, രമേശ് ചെന്നിത്തല കെ. മുരളീധരൻ, കൊടുക്കുന്നേൽ സുരേഷ്, ടി.എൻ. പ്രതാപൻ എംപി, രമ്യഹരിദാസ് എംപി, എം.കെ. രാഘവൻ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരാണ് ആദ്യനിരയിൽ രാഹുലിനൊപ്പം അണിനിരന്നത്. ഇതിനു പിന്നിലായി സനീഷ് കുമാർ ജോസഫ് എംഎൽഎ, ടി.യു രാധാകൃഷ്ണൻ, മാർട്ടിൻ ജോർജ്, പ്രവീൺകുമാർ, സജീവ് ജോസഫ്, സണ്ണി ജോസഫ്, എം.പി. വിൻസെന്റ്, അനിൽ അക്കര തുടങ്ങിയവർ പ്രവർത്തകർക്കൊപ്പം പദയാത്രയെ അനുഗമിച്ചു.
റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും വയോധികരുമടങ്ങുന്ന പ്രവർത്തകരുടെ അഭിവാദ്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലാണു പദയാത്ര മുന്നോട്ടു നീങ്ങിയത്. മൂവർണക്കൊടിയേന്തിയ പ്രവർത്തകരും കെഎസ്്യു കൊടിയേന്തിയ പ്രവർത്തകരും യാത്രയ്ക്കു കൊഴുപ്പേകി. അനൗൺസ്മെന്റ് വാഹനത്തിലെ ആവേശ ഗാനങ്ങൾക്കു ചുവടുവച്ചാണ് അണികൾ നടന്നുനീങ്ങിയത്.
തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ റോഡരികിലെ മതിലുകളിലും ബിൽഡിംഗുകളിലും ആളുകൾ നിറഞ്ഞു. റോഡരികിലെ വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ആളുകൾ കാത്തുനിന്നു.
തനിക്കടുത്തെത്തിയ കുട്ടികളെ ചേർത്തു പിടിച്ചും അവർ കൈമാറിയ കൊച്ചു സമ്മാനങ്ങൾ സ്വീകരിച്ചും രാഹുൽ ആവേശത്തിരയിലൂടെ ഒഴുകിക്കൊ ണ്ടിരുന്നു. റോഡിനിരുവശവും ഭാരത് ജോഡോ യാത്രയുടെ പ്രാധാന്യം വിളിച്ചോതി ജിഎസ്ടി, നോട്ട് നിരോധനം, ഇന്ധന - പാചകവാതക വിലവർധന, സിൽവർലൈൻ തുടങ്ങിയ ജനകീയ പ്രശ്നങ്ങളുടെ പ്ലക്കാർഡുകളും ഉയർന്നിരുന്നു. അഞ്ചരയോടെ ജോഡോ യാത്ര കുരിയച്ചിറയിൽ എത്തിയപ്പോൾ കൊട്ടുംപാട്ടുമായി പതിനായിരങ്ങളാണ് രാഹുലിനെ കാത്തുനിന്നിരുന്നത്. ഇവരുംകൂടി യാത്രയിൽ ചേർന്നതോടെ രാഹുലിനു പിറകിലായി അണപൊട്ടിയ പ്രവാഹമായിരുന്നു.
വൈകീട്ട് കൃത്യം 6.05നു മുണ്ടുപാലത്തെ അസറ്റ് ഹോംസിനു സമീപമെത്തി. ഇവിടെ അരമണിക്കൂർ വിശ്രമത്തിനുശേഷം 6.35നു ഇരുട്ടുവീണു തുടങ്ങിയ വീഥിയിലൂടെ യാത്ര വീണ്ടും തുടങ്ങി. ഇക്കണ്ടവാര്യർ റോഡ് ജംഗ്ഷനിൽ സിഐടിയു ചുമട്ടു തൊഴിലാളികൾ കൊടികളേന്തി മുദ്രാവാക്യം വിളികളുമായി രാഹുലിനെ വരവേറ്റു. പിന്നെയങ്ങോട്ട് കാത്തുനിന്ന് പതിനായിരങ്ങളുടെ ആർപ്പുവിളികൾക്കിടയിലൂടെ പട്ടാളം റോഡുവഴി കോർപറേഷന്റെ മുന്നിലൂടെയാണ് രാഹുൽ നടന്നുനീങ്ങിയത്. ഇവിടെ നിറമണിഞ്ഞ് തൃശൂരിന്റെ സ്വന്തം പുലിക്കളിക്കിടയിലൂടെ രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു നീങ്ങി.
തെക്കേ ഗോപുരനടയിൽ പെ രുവനത്തിന്റെ മേളക്കൊഴുപ്പിൽ കുടമാറ്റത്തിന്റെ പൊലിമ. തേക്കിൻകാട് മൈതാനിയിൽ ഇൗ ഭാഗത്താണ് പ്രസംഗവേദി ഒരുക്കിയിരുന്നതെങ്കിലും പടിഞ്ഞാട്ടേക്കു സ്വരാജ് റൗണ്ടിനിരുവശവും തടിച്ചുകൂടിയ പ്രവർത്തകരുടെ അഭിവാദ്യങ്ങൾ സ്വീകരിച്ച് രാഹുൽ നീങ്ങി.
ദീർഘദൂര കാൽനടയാത്രയുടെ ക്ഷീണം ഒട്ടും കാട്ടാതെ പ്രവർത്തകരെയെല്ലാം കൈവീശിയും ചുംബനങ്ങൾ നല്കിയും അഭിവാദ്യം ചെയ്തു. നടുവിലാലിൽ മാർഗംകളി, നെഹ്റു പാർക്കിനു സമീപം കളരിപ്പയറ്റ് ജോസ് ആലുക്കാസിന്റ അവിടെ തിരുവാതിരക്കളി ഹൈറോഡിനു സമീപം ദഫ്മുട്ട് പിന്നീടു നീങ്ങുന്പോൾ പത്തോളം പൂക്കാവടികളും രാഹുലിനെ സ്വീകരിക്കാൻ ഒരുക്കിയിരുന്നു.
കുതിരപ്പുറത്ത് കൊടിയേന്തിയ ബാലൻ, സ്കേറ്റിംഗ് പ്രകടനങ്ങളുമായി കോഴിക്കോട് കുറ്റ്യാടി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ബിലാൽ എന്നിവർ യാത്രയുടെ മുന്പിൽ ഉണ്ടായിരുന്നു. റൗണ്ടിൽ ഭിന്നശേഷി വിദ്യാർഥികളും രാഹുലിനെ അഭിവാദ്യം ചെയ്യാൻ നിന്നിരുന്നു.