പാവറട്ടി: പെരിങ്ങാട് പുഴ സംരക്ഷിത വനമാക്കുന്നതു സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷിയോഗം ആവശ്യപ്പെട്ടു.
സിപിഎം, ബിജെപി, കേരള കോണ്ഗ്രസ്(എം) എസ്ഡിപിഐ, വെൽഫെയർ പാർട്ടി, നാഷണലിസ്റ്റ് കോണ്ഗ്രസ്, ജനാധിപത്യ കേരള കോണ്ഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ബിജെപി ഒഴികെയുള്ള കക്ഷികൾ കരട് വിജ്ഞാപനം റദ്ദാക്കണമെന്ന കാര്യത്തിൽ ഒറ്റക്കെട്ടായി. കണ്ടൽ കാടുകൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. പുഴയിലും പുഴയോരത്തും ചെമ്മീൻ ബണ്ടുകൾ ഉൾപ്പെടെ വൻ തോതിൽ കൈയേറ്റങ്ങൾ ഉണ്ടെന്നും ശക്തമായ നടപടി സ്വീകരിച്ച് ഇതു തിരികെപിടിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളും ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. റജീന അധ്യക്ഷയായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സിബി ജോണ്സണ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബാബു ആന്റണി, പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് എന്നിവർ സംസാരിച്ചു.
യുഡിഎഫ് കക്ഷികളായ കോണ്ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു. യോഗം പ്രഹസനമായതിനാലാണ് ബഹിഷ്കരിച്ചതെന്ന് കക്ഷി നേതാക്കളായ ആന്റോ ലിജോ, എൻ.ജെ. ലിയോ, എൻ.എ. അബ്ദു റഹ്മാൻ എന്നിവർ പറഞ്ഞു. കരട് വിജ്ഞാപനം വന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാത്തവർ സമരം രൂക്ഷമായതോടെയാണ് സർവകക്ഷി യോഗം വിളിച്ചതെന്നും ജില്ലാ പഞ്ചായത്ത് അംഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ യോഗത്തിന് വിളിക്കാതെ സിപിഎമ്മിന്റെയും എംഎൽഎയുടെയും മുഖം രക്ഷിക്കാനാണ് തട്ടിക്കൂട്ട് യോഗം നടത്തിയതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
സർവകക്ഷിയോഗമല്ല ഭരണതലത്തിലുള്ള തീരുമാനവും നിയമ നടപടികളുമാണ് വേണ്ടതെന്നും യുഡിഎഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു. അസൗകര്യങ്ങൾ മൂലം സിപിഐ പ്രതിനിധി യോഗത്തിൽ പങ്കെടുത്തില്ല.
നടപടി താല്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം
പാവറട്ടി: പെരിങ്ങാട്- ചേറ്റുവ കണ്ടൽ പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത പ്രദേശം റിസർവ് വനമാക്കുന്ന നടപടി താല്കാലികമായി നിർത്തിവയ്ക്കാൻ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുരളി പെരുനെല്ലി എംഎൽഎ അറിയിച്ചു.
ജില്ലയിലെ പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ്, ഒരുമനയൂർ പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന കണ്ടൽ പ്രദേശങ്ങൾ റിസർവ് വനമാക്കുന്പോൾ തദ്ദേശ വാസികൾക്കുണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അതിനായി മന്ത്രിതലത്തിൽ യോഗം വിളിക്കണമെന്നും മുരളി പെരുനെല്ലി എംഎൽഎ വനംവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതുപ്രകാരം മന്ത്രിയുടെ ചേംബറിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
കണ്ടൽ പ്രദേശങ്ങൾ സംരക്ഷിക്കപ്പെടുന്പോൾ പെരിങ്ങാട് പുഴയുടെ നീരോഴുക്കിന് തടസമുണ്ടാകരുതെന്നും തദ്ദേശീയർക്ക് പുഴയിൽ മത്സ്യബന്ധനത്തിനും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും എംഎൽഎ മന്ത്രിയോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം വിളിച്ചുചേർക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.