പാലക്കാട്: ജന്തുജന്യരോഗങ്ങളിൽ ചികിത്സയില്ലാത്ത പ്രതിരോധം മാത്രം അവലംബിക്കേണ്ട രോഗമാണ് റാബീസ്. 90 ശതമാനം രോഗികൾക്കും പേവിഷ ബാധയേൽക്കുന്നത് രോഗബാധിതരായ നായയുടെ കടിയേൽക്കുന്നതിലൂടെയാണ്. വളർത്തുമൃഗങ്ങൾക്ക് 10 മുതൽ 12 ആഴ്ച പ്രായമെത്തുന്പോൾ നിർബന്ധമായും പേവിഷ പ്രതിരോധ വാക്സിനും ഒരു മാസം കഴിയുന്പോൾ ബൂസ്റ്റർ വാക്സിനും എടുക്കണം. അതിനുശേഷം വർഷം തോറും ബൂസ്റ്റർ വാക്സിൻ നൽകണം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും മൃഗാശുപത്രികളിൽ വാക്സിൻ ലഭിക്കും.
വളർത്തുനായ്ക്കളെ അലഞ്ഞുതിരിയാൻ അനുവദിക്കാതെ കൂട്ടിലോ വീടിന്റെ മതിൽക്കെട്ടിനകത്തോ പരിപാലിക്കണം. പ്രജനനം വേണ്ടാത്ത നായക്കളെയും പൂച്ചകളെയും വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക, വാക്സിനേഷൻ എടുത്തശേഷം നായകൾക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കണം. വളർത്തുനായ്ക്കൾക്ക് ലൈസൻസ് എടുക്കാനുള്ള രേഖ പഞ്ചായത്തുകളിൽ നിന്ന് ലഭിക്കും. ഈ രേഖയും മറ്റ് അനുബന്ധ വിവരങ്ങളും ചേർത്ത് 30 രൂപ ഫീസ് നൽകി പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചാൽ ലൈസൻസ് ലഭിക്കും.
വളർത്തുമൃഗങ്ങൾക്കു പേവിഷബാധയുളള നായയുടെ കടിയേറ്റാൽ
വളർത്തുമൃഗങ്ങൾക്ക് പേവിഷബാധയുളള നായയുടെ കടിയേറ്റാൽ മുറിവേറ്റ ഭാഗം ഒഴുകുന്ന പൈപ്പ് വെള്ളത്തിൽ സോപ്പ് ഉപയോഗിച്ച് തുടർച്ചയായി കുറഞ്ഞത് 15 മിനിറ്റെങ്കിലും കഴുകണം. മുറിവ് വൃത്തിയാക്കുന്പോൾ ഗ്ലൗസ് ധരിക്കണം. രോഗപ്രതിരോധത്തിനായി കടിയേറ്റ ദിവസം, മൂന്നാം ദിവസം, ഏഴാം ദിവസം, പതിനാലാം ദിവസം, ഇരുപത്തിയെട്ടാം ദിവസം എന്നിങ്ങനെയാണ് വാക്സിനേഷൻ നൽകുക.
മൃഗങ്ങളിലെ രോഗലക്ഷണങ്ങൾ
പേവിഷം ബാധിച്ച മൃഗങ്ങളിൽ ക്രുദ്ധരൂപം, മൂകരോഗാവസ്ഥ എന്നീ രണ്ടുതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ലക്ഷ്യമില്ലാതെയുള്ള കരച്ചിൽ, ശബ്ദവ്യത്യാസം, പിൻകാലുകളുടെ ബലക്ഷയം മൂലം നടക്കാനുള്ള ബുദ്ധിമുട്ട്, ആക്രമണോത്സുകത, പ്രകോപനമില്ലാതെ അക്രമാസക്തമാകുക എന്നിവയാണ് ക്രുദ്ധരൂപത്തിന്റെ ലക്ഷണങ്ങൾ. ഇരുളടഞ്ഞമൂലയിൽ ഒതുങ്ങി കൂടുക, ശരീരമാസകലം തളർച്ച, ശ്വസന തടസം, കീഴ്ത്താടി തൂങ്ങിക്കിടക്കുക, മുഖത്തിന്റെ മ്ലാന ഭാവം തുടങ്ങിയവയാണ് മൂകരോഗാവസ്ഥയുടെ ലക്ഷണങ്ങൾ. വളർത്തുമൃഗങ്ങളിൽ രോഗലക്ഷണം കണ്ടാൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ വിവരമറിയിച്ച് പേവിഷബാധ ലക്ഷണമുള്ള മൃഗത്തെ പുറത്തുവിടാതെ നിരീക്ഷിക്കണം. മൃഗത്തിനു മരണം സംഭവിച്ചാൽ പോസ്റ്റ്മോർട്ടം നടത്തി ശാസ്ത്രീയമായി രോഗനിർണയം ഉറപ്പാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
രോഗമുളള മൃഗങ്ങളുമായി മനുഷ്യർക്കു
സന്പർക്കമുണ്ടായാൽ
രോഗമുളള മൃഗങ്ങളുമായി മനുഷ്യർക്ക് സന്പർക്കമുണ്ടായാൽ എത്രയും വേഗം അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കണം.
മനുഷ്യരിലെ പേവിഷബാധ ലക്ഷണങ്ങൾ
തലവേദന, ക്ഷീണം, നേരിയ പനി, കടിയേറ്റ ഭാഗത്തനുഭവപ്പെടുന്ന വേദനയും തരിപ്പുമാണ് മനുഷ്യരിലെ പേവിഷബാധ പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ രണ്ട് മുതൽ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോൾ അത് ഒരാഴ്ച മുതൽ ഒരു വർഷം വരെ ആകാം.
പേവിഷബാധയുളള മൃഗങ്ങൾ മനുഷ്യരെ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്യുന്പോഴാണ് പേവിഷബാധയേൽക്കുന്നത്. തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായകൾ മുഖേനയാണ്. വളർത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാൻ, കുരങ്ങ് പോലുള്ള വന്യമൃഗങ്ങളിൽ നിന്നും പേവിഷബാധയുണ്ടാകാം.
മൃഗങ്ങൾ നക്കുകയോ മാന്തുകയോ കടിക്കുകയോ ചെയ്താൽ
മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനുറ്റ് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകടസാധ്യത 90 ശതമാനം വരെ കുറയ്ക്കും. സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം വേണമെങ്കിൽ ബെറ്റാഡിൻ/ഡെറ്റോൾ/പൊവിഡോ അയഡിൻ എന്നിവ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കാം. മറ്റു മരുന്നുകൾ പൗഡറുകൾ, പേസ്റ്റ് എന്നിവയൊന്നും മുറിവിൽ പുരട്ടരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ ചികിത്സ തേടുക. മൃഗങ്ങളുടെ കടി, മാന്തൽ, നക്കൽ എന്നിവ ഉണ്ടായി ദീർഘനാൾ കഴിഞ്ഞാലും ഡോക്ടറെ കണ്ട് പ്രതിരോധ കുത്തിവെയ്പ്പെടുക്കാൻ മടിക്കരുത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ വേണ്ടി കാത്തുനിൽക്കരുത്.
എങ്ങനെ പ്രതിരോധിക്കാം
വളർത്തുമൃഗങ്ങൾക്ക് യഥാസമയം പ്രതിരോധ വാക്സിൻ എടുക്കുക. നാടൻ നായ ആയാലും വിദേശ ഇനം നായ ആയാലും പ്രതിരോധ കുത്തിവെയ്പ്പെടുക്കണം. മൃഗങ്ങളോട് കുരുതലോടെ ഇടപെടുക, ഉപദ്രവിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്.
മൃഗങ്ങൾ കടിക്കുകയോ, മാന്തുകയോ, നക്കുകയോ ചെയ്താൽ ആ വിവരം യഥാസമയം അധ്യാപകരെയോ, രക്ഷിതാക്കളേയോ അറിയിക്കണം എന്ന സന്ദേശം കുട്ടികൾക്ക് നൽകുക. മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവയ്പ് എടുക്കുക. പേവിഷബാധ മാരകമാണ്.
കടിയേറ്റാൽ ഉടനെയും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് എടുക്കണം. പേവിഷബാധയ്ക്കെതിരെ മുൻകാലഘട്ടങ്ങളിൽ നൽകിയിരുന്ന വളരെ വേദനയുള്ള 14 കുത്തിവെയ്പ്പുകൾക്കു പകരം ലളിതവും വേദനാരഹിതവും സൗജന്യവുമായ ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.