മണ്ണാർക്കാട് : മണ്ണാർക്കാട് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്പെഷ്യൽ സബ് ജയിലിന്റെ ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത് വകുപ്പ് വിദഗ്ദ സംഘം സ്ഥലം സന്ദർശിച്ചു. ജയിൽ നിർമ്മാണത്തിനായി തയ്യാറാക്കിയ സ്കെച്ചും മാപ്പുമെല്ലാം നേരിട്ടെത്തി പരിശോധിക്കാനാണ് സ്ഥലം സന്ദർശിച്ചതെന്ന് അധികൃതർ പറഞ്ഞു. 2022-23 സാന്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ 1.12 കോടി രൂപയാണ് ആദ്യം അനുവദിച്ചിരുന്നത്.
എന്നാൽ പിന്നീടത് 1.48 കോടി രൂപയാക്കി വർദ്ധിപ്പിച്ചിരിന്നു. മണ്ണാർക്കാട് മുണ്ടേക്കരാടാണ് കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്താണ് സബ് ജയിൽ നിർമ്മിക്കുന്നത്.
ഈ സ്ഥലം 2007ൽ കണ്ടെത്തിയിങ്കിലും 2014 ലാണ് സ്ഥലം നല്കാനുള്ള സമ്മതപത്രം ജയിലധികൃതർക്ക് ലഭിച്ചതെന്ന് അന്നത്തെ ജില്ല ജയിൽ സൂപ്രണ്ടായിരുന്ന എസ്.ശിവദാസൻ പറഞ്ഞിരുന്നു.
2019 ഫെബ്രുവരി നാലിനാണ് ജയിൽ അധികൃതർ ഈ സ്ഥലം വീണ്ടും സന്ദർശിച്ചത്. 2019 ഫെബ്രുവരി 6ന് സർവേ ആരംഭിക്കുകയും 19ന് സർവേ നടപടികൾ പൂർത്തിയാവുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പുഴ ചെറിയ കനാൽ ഇതിലൂടെ പോകുന്നതു കാരണം ആ ഭാഗം വിട്ടുള്ള സ്ഥലമാണ് സബ് ജയിലിന് എൻഒസി നല്കിയിരിക്കുന്നത്. മണ്ണാർക്കാട്-കോങ്ങാട്-ടിപ്പുസുൽത്താൽ റോഡിന്റെ കിഴക്കുവശത്ത് മുണ്ടേക്കരാട് കൊന്നക്കാട് എന്ന സ്ഥലത്താണ് കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം ജയിൽ വകുപ്പിന് നല്കി ഉത്തരവിറങ്ങിയത്.
ഇതോടെ സബ് ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്നം ഒഴിവായി. ഭൂമി റവന്യു വകുപ്പിൽ പുനർ നിക്ഷിപ്തമാക്കിയ ശേഷം മണ്ണാർക്കാട് സബ് ജയിൽ നിർമ്മാണത്തിനായി രണ്ട് സേവന വകുപ്പുകൾ ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിർത്തി കൈവശാവകാശം ജയിൽ വകുപ്പിന് കൈമാറി നല്കുകയാണ് ചെയ്തിട്ടുള്ളത്.
2.86 ഹെക്ടർ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയിൽ നിർമ്മാണത്തിനായി ശുപാർശ ചെയ്തിരുന്നത്.
ഇതിൽ 1.6221 ഹെക്ടർ സ്ഥലമാണ് ആറൊന്നിന് 1,97,600 രൂപ നിരക്കിൽ 3,20,52,696 രൂപ വില നിശ്ചയിച്ച് ഭൂമി ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു.
പാട്ടത്തിന് നല്കാൻ, പാടില്ല, ഭൂമിയിലെ മരങ്ങൾ റവന്യൂ അധികാരികൾ അറിയാതെ മുറിക്കാൻ പാടില്ല, ഒരു വർഷത്തിനകം നിർദിഷ്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങണം, കനാൽ വഴി സൗകര്യം തടസപ്പെടാത്ത രീതിയിൽ നിർമ്മാണ പ്രവൃത്തികൾ നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്.
ജയിലിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സും ജയിൽ കെട്ടിടവും നിർമ്മിക്കുന്നതിന് ഏഴ് ഏക്കറോളം സ്ഥലം വേണമെന്ന് 2019 ഫെബ്രുവരിയിൽ സ്ഥലം സന്ദർശിച്ച അന്നത്തെ പാലക്കാട് ജയിൽ സുപ്രണ്ടായിരുന്ന എസ്.ശിവദാസനും നോഡൽ ഓഫീസറായിരുന്ന സി.പി.രാജേഷും പറഞ്ഞിരുന്നത്.
എന്നാൽ ഇപ്പോൾ ലഭിച്ച നാല് ഏക്കറയിൽ സ്ഥലം പരിമിതപ്പെടുത്തിയിരിക്കുകയാണ്. പരിശോധന പൂർത്തിയായെന്നും ചുറ്റുമതിൽ നിർമ്മാണം വൈകാതെ ആരംഭിക്കുമെന്നും സംഘത്തിലുള്ളവർ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം സീനിയർ ആർക്കിടെക്റ്റ് സി.എസ്. ഋതു, ഡ്രാഫ്റ്റ് മാൻ സി.വി. ദർശന, മണ്ണാർക്കാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി. മനു, സ്രാഫ്റ്റ്മാൻ അനൂപ്, ജയിൽ നോഡൽ ഓഫീസർ മുജീബ് റഹ്മാൻ , മുൻ ജില്ല ജയിൽ സൂപ്രണ്ട് എസ്.ശിവദാസ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.