പാലക്കാട് : അദാനിയും കേന്ദ്ര സർക്കാരും തമ്മിലുള്ള അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള പ്രതികാരമായാണ് രാഹുൽഗാന്ധിയെ വേട്ടയാടുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുവന്നു അദ്ദേഹം. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ളത് അവിഹിതകൂട്ടുകെട്ടാണ്. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയില്ലെല്ലാം അദാനി മോദിയെ അനുഗമിച്ചിരുന്നു.
ഇത് വസ്തുതതയാണ്. ഇത് ചൂണ്ടിക്കാണിച്ചതും തെളിവുകൾ നിരത്തിയതുമാണ് കേന്ദ്രസർക്കാരിനെ അസ്വസ്ഥമാക്കിയിരിക്കുന്നത്. ഇവർ തമ്മിലുള്ള വഴിവിട്ട ബന്ധമെന്നത് വ്യക്തമാക്കുന്നതു വരെ കോണ്‍ഗ്രസ് ഈ ആവശ്യവുമായി മുന്നോട്ടുപോകും. പാർലമെന്റ് കമ്മിറ്റി അന്വേഷിക്കണമെന്ന് മാത്രമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ ഭയപ്പെടുത്തുന്ന രീതിയിലാണ് മോദി ഭരണം നടത്തുന്നത്. സർക്കാരിന് എല്ലാവരെയും പേടിയാണ്. അതുകൊണ്ടാണ് ഇഡിയെയും സിബിഐയെയുമെല്ലാം എതിർക്കുന്നവരെ വേട്ടയാടാനായി ഉപയോഗിക്കുന്നത്. മോദി സർക്കാരിന്റെ കാർബണ്‍ പതിപ്പാണ് സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ. സിപിഎമ്മിനെയാണ് കേന്ദ്രം വേട്ടയാടുന്നത് എന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവന ഏറ്റവും വലിയ തമാശകളിലൊന്നാണ്. ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാർ കുറ്റക്കാരെന്നാണ് ഹരിത ട്രൈബ്യൂണൽ കണ്ടെത്തിയത്.
ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടുകൂടി കൊച്ചിയിലേക്ക് തിരിഞ്ഞുനോക്കാൻ തയ്യാറാകാത്ത സർക്കാർ ജനകീയപ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. ഫാസിസത്തിന്റെ രണ്ട് മുഖങ്ങളാണ് പിണറായിയും മോദിയുമെന്നും ഇവർക്കെതിരെ ഭയമില്ലാതെ കോണ്‍ഗ്രസ് പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ്ബാബു അധ്യക്ഷനായിരുന്നു.
സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎ, വി.കെ. ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി. ചന്ദ്രൻ, കെ.എ. തുളസി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ധനീഷ്ലാൽ, കെ.എം. ഫെബിൻ, ജോബിൻ ജേക്കബ്, രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സജേഷ് ചന്ദ്രൻ, ജസീർ മുണ്ടറോട്ട്, എൻ.എസ്. ശില്പ, എ.കെ. ഷാനിബ്, എം.പ്രശോഭ്, വിനോദ് ചെറാട്, അരുണ്‍കുമാർ പാലക്കുറിശ്ശി, പ്രദീപ് നെ·ാറ, സി.വിഷ്ണു എന്നിവർ സംസാരിച്ചു.