പാലക്കാട് രൂപത എപ്പാർക്കിയൽ അസംബ്ലിക്കു പ്രൗഢ സമാപ്തി
1417259
Friday, April 19, 2024 12:40 AM IST
പാലക്കാട്: 15 മുതൽ മുണ്ടൂർ യുവക്ഷേത്ര കോളജിൽ നടന്നുവന്ന പാലക്കാട് രൂപതയുടെ രണ്ടാം എപ്പാർക്കിയൽ അസംബ്ലിക്ക് പ്രൗഢഗംഭീര സമാപനം.
സമാപന സമ്മേളനം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
വിശ്വാസപരിശീലനത്തിന് നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് മറ്റു രൂപതകൾക്കു മാതൃകയായ ഒരു രൂപതയാണ് പാലക്കാട് രൂപതയെന്നും വിശ്വാസപരിശീലനം, സാമുദായിക ശാക്തീകരണം, സുവിശേഷപ്രഘോഷണത്തിൽ അൽമായരുടെ പങ്കാളിത്തം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് പാലക്കാട് രൂപത തയാറാക്കിയിരിക്കുന്ന കർമപദ്ധതി ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ അസംബ്ലി കൺവീനർ ഫാ. മാത്യു ഇല്ലത്തുപറമ്പിൽ അസംബ്ലിയുടെ ആക്ഷൻ പ്ലാൻ ബിഷപ്പിനു സമർപ്പിച്ചു.
രൂപതയിലെ മുഴുവൻ ജനങ്ങളുടേയും വിശദമായ ഡാറ്റാ കളക്ഷൻ, മിഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുവാൻ ഒരു കോ-ഓർഡിനേഷൻ കമ്മിറ്റി, വിശ്വാസപരിശീലനത്തിനു പുതിയ ദിശാബോധം നൽകാനായി ഒരു റിസോഴ്സ് ടീം, കുട്ടികൾക്കു വേണ്ടി പ്രത്യേക കൗൺസലിംഗ് സെന്റർ തുടങ്ങിയ അസംബ്ലിയുടെ 10 നിർദേശങ്ങൾ ഉടനടി നടപ്പിലാക്കുമെന്നും മറ്റു നിർദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
ഫാ. അരുൺ കലമറ്റത്തിൽ, ഫാ. ആന്റണി പുത്തനങ്ങാടി സിഎംഐ, ഫാ. ഗില്ബർട്ട് എട്ടൊന്നിൽ, സിസ്റ്റർ മെറീന ഡിഡിപി, സണ്ണി നെടുംപുറം എന്നിവർ പ്രസംഗിച്ചു.
രാവിലെ ‘സുവിശേഷവത്കരണത്തിൽ അൽമായ പങ്കാളിത്തം’ എന്നതിനെപ്പറ്റി അദിലാബാദ് രൂപത മെത്രാൻ മാർ പ്രിൻസ് പാണേങ്ങാടൻ വിഷയാവതരണം നടത്തി.
അസംബ്ലിയുടെ ഓരോ ദിവസവും ഓരോ വിഷയങ്ങൾ അവതരിപ്പിക്കപ്പെടുകയും അതിനെതുടർന്ന് ഗ്രൂപ്പ് ചർച്ചകളിലൂടെ പ്രായോഗികനിർദേശങ്ങൾ സമർപ്പിക്കപ്പെടുകയും ചെയ്തു. അസംബ്ലിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ നേതൃത്വം നൽകിയതായി രൂപത പിആർഒ അറിയിച്ചു.