അഞ്ചുകോടി വകയിരുത്തിയ റോഡിൽ ഓട്ടയടയ്ക്കൽ മാത്രം; നവീകരണം പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു
1430501
Friday, June 21, 2024 1:47 AM IST
നെന്മാറ: പുതുക്കിപണിയാൻ തീരുമാനിച്ച റോഡിൽ ഓട്ടയടയ്ക്കൽ മാത്രം. ഈ സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ അഞ്ചു കോടി വകയിരുത്തിയ റോഡിലാണ് വർഷകാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഓട്ടയടയ്ക്കൽ യജ്ഞം ആരംഭിച്ചത്. നെന്മാറ -പൂവച്ചോട് റോഡിലെ പേഴുംപാറ -കരിമ്പാറ - പൂവച്ചോട് പൊതുമരാമത്ത് റോഡിലാണ് ഓട്ടയടയ്ക്കലുമായി പൊതുമരാമത്ത് വകുപ്പ് എത്തിയത്.
2022 മുതൽ രണ്ടു കോടി, മൂന്നര കോടി, അഞ്ചുകോടി എന്നീ നിലകളിൽ ബജറ്റ് പ്രഖ്യാപനത്തിലൂടെ റോഡ് നവീകരണത്തിന് തുക വകയിരുത്തിയ റോഡിലാണ് ഓട്ടയടയ്ക്കൽ പണി ആരംഭിച്ചത്. ഉപരിതലം പുതുക്കേണ്ട സമയം അധികരിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഓട്ടയടയ്ക്കൽ മാത്രമാണ് നടക്കുന്നത്.
ഇരുചക്രവാഹന യാത്ര പോലും ദുസഹമായ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച റെഡിമെയ്ഡ് ടാർ മിശ്രിതവുമായാണ് കരാറുകാർ വർഷകാലമായപ്പോൾ ഓട്ട അടയ്ക്കാൻ എത്തിയത്.
മഴയത്ത് കുഴികളിലെ മണ്ണ് അടിച്ചുമാറ്റിയ ശേഷം ടാർ മിശ്രിതം കുഴിയിൽ ഇട്ട് ഇടിമുട്ടി കൊണ്ട് ഇടിച്ച് വാഹന ചക്രങ്ങളിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ കടലാസ് കഷണവും ഒട്ടിക്കുന്നതാണ് ഇപ്പോഴത്തെ റോഡ് പാച്ച് വർക്ക്. കൂടുതൽ കുഴികൾ ഉള്ളതിനാൽ തുടർച്ചയായി മൂന്നാം തവണയാണ് റെഡിമെയ്ഡ് ടാർ മിശ്രിതവുമായി കരാറുകൾ എത്തിയത്.
മിക്കയിടത്തും മറ്റു വാഹനങ്ങൾ കുഴികൾ അടച്ചതിനു മുകളിലൂടെ കയറിപ്പോകുന്നത് കൊണ്ട് മാത്രം ഭാഗികമായി റോഡിൽ പറ്റിപ്പിടിക്കുന്നു ശേഷിക്കുന്നത് അടർന്നു പോവുകയും ചെയ്യുന്നു.
ഉപരിതലത്തിലെ ആഴം കുറഞ്ഞ കുഴികൾ അടക്കാത്തതിനാൽ മഴക്കാലത്തെ ഓട്ടയടയ്ക്കൽ പാഴ്വേല എന്ന് നാട്ടുകാർ. ഇപ്പോഴത്തെ ഓട്ട അടയ്ക്കൽ നടക്കുന്നതോടെ റോഡ് മുഴുവൻ നേരത്തെ ഉണ്ടായിരുന്ന കുഴികൾക്ക് പകരം മുഴകളായി മാറി.
ഇതോടെ ഇരുചക്ര വാഹനക്കാർ ഉൾപ്പെടെയുള്ളവർ കുഴിയടച്ച ഭാഗം വെട്ടിച്ച് വാഹനം ഓടിക്കുന്നതിനാൽ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിലായി.
റോഡ് കുഴിയടയ്ക്കൽ തുടങ്ങിയതോടെ കഴിഞ്ഞ മൂന്നു വർഷവും തുടർച്ചയായി റോഡ് നവീകരണ പ്രഖ്യാപനം ബജറ്റ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു.