പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി: പ്രവൃത്തികൾ പുരോഗമിക്കുന്നു; കമ്മീഷൻ ചെയ്യാൻ ഒരുവർഷംകൂടി
1430734
Saturday, June 22, 2024 1:19 AM IST
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
പവർഹൗസിനായുള്ള കെട്ടിടത്തിന്റെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. 4500 സ്ക്വയർ ഫീറ്റിൽ മുകളിലെ നിലയിൽ ഓഫീസ് ഉൾപ്പെടെ മൂന്ന് നില കെട്ടിടമാണ് നിർമിക്കുന്നത്.
കെട്ടിട നിർമാണം പൂർത്തിയായാൽ പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കലാണ് മറ്റൊരു ശ്രമകരമായ പണിയെന്നു പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചീഫ് എൻജിനീയും കെഎസ്ഇബി റിട്ടയേർഡ് ചീഫ് എൻജിനീയറുമായ പ്രസാദ് മാത്യു പറഞ്ഞു.
എറണാകുളം ഇടപ്പള്ളിയിലെ പാൻ പസഫിക് എന്ന കമ്പനിയാണ് വർക്കുകൾ നടത്തുന്നത്. ഇടവേളക്കുശേഷം കഴിഞ്ഞ നവംബറിലാണ് പണികൾ പുനരാരംഭിച്ചത്.
ഇതിനിടെ വേനലിൽ തോട്ടിലും വെള്ളം വറ്റിയത് നിർമാണ പ്രവൃത്തികൾ തടസപ്പെടാൻ കാരണമായി. പവർഹൗസ് നിർമാണവുമായി ബന്ധപ്പെട്ട് 4.48 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ 3.78 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യംവച്ചിട്ടുള്ളത്.
പദ്ധതിക്കുള്ള തടയണയുടെ നിർമാണവും കെട്ടിനു മുകളിലൂടെയുള്ള റോഡിന്റെ നിർമാണവും നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. പദ്ധതി പ്രദേശങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണപ്രവൃത്തികളും കഴിഞ്ഞിട്ടുണ്ട്.
വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിലാണ് പവർഹൗസിന്റെ നിർമാണ നടക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് കൈമാറും.
ഇതിനായി വൈദ്യുതി ലൈൻ എത്തിനിൽക്കുന്ന കൊന്നക്കൽകടവിൽ നിന്നും ഒന്നര കിലോമീറ്ററോളമുള്ള ഫൗർഹൗസിലേക്ക് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കലും ട്രാൻസ്ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. ജൂൺമാസം മുതൽ ഏഴുമാസ കാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളിൽ ജല ലഭ്യതക്കനുസരിച്ചാകും ഉത്പാദനം. 2017 ഡിസംബർ 21നാണ് നിർമാണോദ്ഘാടനം നടന്നത്.
രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിക്ക് പിന്നീട് കോവിഡും വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് വനംവകുപ്പിൽ നിന്നും അനുമതി വൈകിയതുമെല്ലാം തടസങ്ങളായി മാറി. ഈ തടസങ്ങൾ നീങ്ങിയപ്പോൾ കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പുതിയ തടസമായി.
ഒടുവിൽ പഴയ കരാറുകാരന്റെ സമ്മതത്തോടെയാണ് പുതിയ കരാർ കമ്പനിയെ കണ്ടെത്തി നിർമാണം പുനരാരംഭിച്ചിട്ടുള്ളത്.