തണ്ടപ്പേരിന്റെ പേരിൽ റവന്യൂ വകുപ്പ് അധികബാധ്യത അടിച്ചേൽപ്പിക്കുന്നു
1430744
Saturday, June 22, 2024 1:32 AM IST
മണ്ണാർക്കാട്: തണ്ടപ്പേരിന്റെ പേരിൽ റവന്യൂ വകുപ്പ് കർഷകരുടെമേൽ അധികബാധ്യത അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കിഫ പാലക്കാട് ജില്ലാ കമ്മിറ്റി. ഏക തണ്ടപ്പേര് വേണമെന്ന് പറഞ്ഞാണ് റവന്യൂ അധികൃതർ നികുതി സ്വീകരിക്കുന്നതിന് തടസം പറയുന്നത്. ഇതുമൂലം നിരവധി കർഷകരും സാധാരണ ജനങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പാലക്കാട് ജില്ലയിൽ റീ സർവേ നടക്കാത്ത ഒട്ടേറെ വില്ലേജുകളുണ്ട്. പൊറ്റശേരി പോലെയുള്ള ഇത്തരം വില്ലേജുകളിൽ ആധാരത്തിൽ ഒന്നിൽ കൂടുതൽ സർവേ നമ്പറുകൾ ഉള്ള കൈവശക്കാരനിൽനിന്ന് ഭൂനികുതി സ്വീകരിക്കുവാൻ അംഗീകൃത സ്വകാര്യ സർവേ ഏജൻസികളുടെ പ്ലാനുകളിൽ സർവേ നമ്പറുകൾ രേഖപ്പെടുത്തണം എന്ന് വില്ലേജുകളിൽനിന്ന് നിഷ്കർഷിക്കുന്നു.
ഇത് പ്രദേശവാസികളായ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ ഒന്നിൽകൂടുതൽ സർവേ നമ്പറുകൾ ഉള്ള ഭൂ ഉടമസ്ഥരിൽനിന്ന് ആ സർവേ നമ്പറുകൾ രേഖപ്പെടുത്തി കഴിഞ്ഞവർഷംവരെ നികുതി സ്വീകരിച്ചിരുന്നു.
ഈ വർഷം മുതൽ നികുതികൾ സ്വീകരിക്കാൻ നിഷ്കർഷിക്കുന്ന പ്ലാനുകൾ സ്വകാര്യ സർവേ ഏജന്റുമാരെ ഉപയോഗിച്ച് സർവേ നമ്പറുകൾ മാർക്ക് ചെയ്ത് വില്ലേജുകളിൽ സമർപ്പിക്കുക എന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയ്ക്കും സമയനഷ്ടത്തിനും കാരണമാകുന്നു എന്ന് കർഷകർ പറയുന്നു. ഇതുമൂലം നികുതി അടയ്ക്കുവാൻ കഴിയാതെ സ്വർണ വായ്പകൾ, മറ്റ് കാർഷിക വായ്പകൾ എന്നിവ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും സാധിക്കാത്ത കർഷകർ ദുരിതത്തിലാണ്.
വിദ്യാഭ്യാസ വായ്പകൾ ലഭിക്കുന്നതിനും കാലതാമസം നേരിടുന്നു. റവന്യൂ വകുപ്പ് സമയബന്ധിതമായി നടത്തേണ്ട റീ സർവേ നടപടികൾ നടത്താതെ കർഷകരെ അധികബാധ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. സമീപകാലത്ത് ജില്ലയിൽ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ അടിസ്ഥാന കാരണം ആ വകുപ്പിലെ സർവേയർമാരുടെ ഭാഗത്തുനിന്നാണെന്ന് പരാതിയുണ്ട്.
ജനങ്ങൾക്കുണ്ടാകുന്ന അധികബാധ്യതയും സമയനഷ്ടവും ഒഴിവാക്കാൻ റീ സർവേ നടപടികൾ പൂർത്തീകരിക്കുന്നത് വരെ മുൻ വർഷങ്ങളിൽ ഭൂനികുതി സ്വീകരിച്ചിരുന്ന അതേ മാനദണ്ഡത്തിൽ ഭൂനികുതി വാങ്ങാൻ ജില്ലാ കളക്ടർ മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കണം എന്ന് കിഫ ആവശ്യപ്പെട്ടു.
പ്രസിഡന്റ് സണ്ണി കിഴക്കേകരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം. അബ്ബാസ്, സോണി മേക്കളപ്പാറ, രമേശ് ചേവക്കുളം, അഡ്വ. ബോബി പൂവത്തിങ്കൽ, ജോമി മാളിയേക്കൽ, ജോഷി പാലക്കുഴി, ദിനേശ് ചൂലന്നൂർ എന്നിവർ പ്രസംഗിച്ചു.