അത്തിമണി-തുരിശുമൊക്ക് റോഡിനു ശാപമോക്ഷം കാത്ത് കുടുംബങ്ങൾ
1436206
Monday, July 15, 2024 1:47 AM IST
ചിറ്റൂർ: അത്തിമണി-തുരിശുമൊക്ക് റോഡിലുടനീളം ടാറിളകി ഗർത്തങ്ങളുണ്ടായിരിക്കുന്നതിനാൽ ഇതുവഴി വാഹനസഞ്ചാരം അതീവദുഷ്കരമായിരിക്കുകയാണ്.
500ലധികം കുടുംബങ്ങൾക്ക് പ്രധാന പാതയിലെത്തുന്നതിനുള്ള ഏക ഗതാഗതമാർഗമാണ് തകർന്നുതരിപ്പിണമായിരിക്കുന്നത്. എട്ടുവർഷം മുൻപാണ് ഈ റോഡിൽ നവീകരണപ്രവൃത്തികൾ നടന്നത്.
ആശുപത്രിയിലേക്കു രോഗികളുമായി ഈ റോഡിലൂടെയുള്ള യാത്ര രോഗാവസ്ഥ ഗുരുതരമാക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരാർഥികൾ റോഡ് നവീകരണം നടത്തുമെന്ന് വോട്ടർമാർക്ക് നൽകിയ ഉറപ്പും പാഴ്വാക്കായിരിക്കുകയാണ്. അത്തിമണിയിൽ നിന്നും കൊല്ലങ്കോട്ടിലേക്ക് ദൂരക്കുറവിൽ എത്തുന്ന വഴിയെന്നതിനാൽ യാത്രക്കാർ കൂടുതലായി ഇതുവഴി സഞ്ചരിക്കാറുണ്ട്.
മകനെ സ്കൂളിലെത്തിക്കാൻ രക്ഷിതാവ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ ഗർത്തത്തിലെ വെള്ളക്കെട്ടിൽ വീണ് വസ്ത്രങ്ങൾ മലിനമായി തിരിച്ചുപോയ സംഭവവും നടന്നിട്ടുണ്ട്.
റോഡിലെ ഗർത്തങ്ങളിൽ ഇടിച്ചിറങ്ങി വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ കേടുപാടുകൾ ഉണ്ടാവുന്നതും പതിവായിരിക്കുകയാണ്. ചിറ്റൂർ ജോയിന്റ് ആർടിഒ ലൈസൻസ് പരിശോധന നടത്തുന്ന കേന്ദ്രം ഈ റോഡിലാണുള്ളത്.
സമീപ പ്രദേശങ്ങളിലെ ഗ്രാമീണ റോഡുകളെല്ലാം നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ടെങ്കിലും തുരിശുമൊക്ക് റോഡ് അധികൃതരുടെ അവഗണനയിൽ തന്നെയാണുള്ളത്.