മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ദുരിതമായി നായ, പശുക്കൂട്ടങ്ങൾ
1436495
Tuesday, July 16, 2024 1:23 AM IST
മലമ്പുഴ: മലമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ തെരുവുപട്ടികളും അലഞ്ഞുതിരിയുന്ന പശുക്കൂട്ടവുംമൂലം ജീവനക്കാരും രോഗികളും ഭീതിയിൽ.
മഴക്കാലമായതിനാൽ കുട്ടികളുമായെത്തുന്ന അമ്മമാരുൾപ്പെടെയുള്ള രോഗികളും ജീവനക്കാരും പട്ടി കടിക്കുമോ, പശു കുത്തുമോ തുടങ്ങിയ ഭീതികളിലാണ്. ആംബുലൻസടക്കം രോഗികളുമായി വാഹനങ്ങൾ വരേണ്ടതിനാൽ ഗേറ്റ് അടച്ചിടാനും നിർവാഹമില്ല.
പഞ്ചായത്ത് അധികൃതർക്കു പരാതി നല്കുമെന്നും ജീവനക്കാർ പറഞ്ഞു. പശുക്കളെ മേയാൻ റോഡടക്കമുള്ള പൊതുസ്ഥലങ്ങളിലേക്ക് അഴിച്ചുവിട്ടാൽ നിയമനടപടിയെടുക്കമെന്ന നോട്ടീസ് അധികൃതർ പുറത്തിറക്കിയിട്ടുണ്ടെങ്കിലും പലരും അതു കാര്യമാക്കിയെടുത്തിട്ടില്ല.
പഞ്ചായത്ത് അധികൃതരുടെ ഉത്തരവിനു പുല്ലുവില കല്പിച്ചവർക്കെതിരെ കർശനനടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പണ്ടൊക്കെ തെരുവിലലയുന്ന പശുക്കളെ പിടിച്ചുകൊണ്ടുവന്ന് കെട്ടിയിടാൻ പഞ്ചായത്തുവക ആലയുണ്ടായിരുന്നെന്നു പഴമക്കാർ ഓർത്തെടുക്കുന്നു. അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടി ലേലംചെയ്യുമെന്നും മറ്റു നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാരി പറഞ്ഞു.
നായശല്യത്തെക്കുറിച്ചു ആറുമാസം മുന്പ് പരാതി പഞ്ചായത്തിനു നൽകിയിരുന്നതായും ജീവനക്കാർ ഭീതിയോടെയാണ് കഴിയുന്നതെന്നും കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജയപ്രസാദ് പറഞ്ഞു.