തൃത്താല-പട്ടാമ്പി റോഡ് പുനർനിർമാണം: 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു
1436619
Wednesday, July 17, 2024 12:56 AM IST
ഷൊർണൂർ: കുറ്റിപ്പുറം മുതൽ കുമ്പിടി വഴിയുള്ള തൃത്താല - പട്ടാമ്പി റോഡ് നവീകരണത്തിന് പദ്ധതിയായി. സ്ഥലമെടുപ്പിന്റെ ഭാഗമായി ആനക്കര വില്ലേജിലെ ഭൂഉടമകളുടെയും കെട്ടിട ഉടമകളുടെയും യോഗം കുമ്പിടിയിൽ നടന്നു.
തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല നിയോജകമണ്ഡലത്തിലെ പ്രധാന ടൗണായി കുമ്പിടി മാറുമെന്ന് മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.
20 കിലോമീറ്റർ ദൈർഘ്യമുള്ള പാത 12 മീറ്റർ വീതിയിൽ പൂർണമായി പുനർനിർമിക്കുകയാണ് ലക്ഷ്യം. ഇതിനായി 128 കോടി രൂപ കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ചു.
നിർമാണത്തിന്റെ ഭാഗമായി ആനക്കര, പട്ടിത്തറ, തൃത്താല വില്ലേജുകളിലായി ഏകദേശം 44 ഏക്കർ ഭൂമിയോളം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്ക്. ആദ്യപടിയായി ടോപ്പോ സർവേ പൂർത്തിയായി. കുമ്പിടി വരെയുള്ള സെന്റർ ലൈൻ മാർക്കിംഗും പൂർത്തിയായിട്ടുണ്ട്. വശങ്ങൾ മാർക്ക് ചെയ്തു കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു.
നിലവിൽ ഈ റോഡ് റീ ടാർ ചെയ്യുന്നതിന് കിഫ്ബിയിൽ നിന്നും 2.48 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭ്യമാക്കിയിട്ടുണ്ട്.
ഒരുമാസത്തിനകം അതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് റോഡ് റീ ടാറിംഗ് നടത്തി പൂർണഗതാഗതയോഗ്യമാക്കും.
ഈ റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ താത്കാലികമായി പരിഹരിക്കുന്നതിന് നാലുലക്ഷം രൂപയുടെ അടിയന്തര അറ്റകുറ്റപ്പണികൾക്കും ടെൻഡ റായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെംബർമാർ, കെആർഎഫ്ബി ഉദ്യോഗസ്ഥർ, റവന്യു ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ജീവനക്കാർ, വ്യാപാരിസംഘടന പ്രതിനിധികൾ, വ്യാപാരികൾ, കെട്ടിട ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. റോഡ് നവീകരണത്തിന്റെ ഭാഗമായി പട്ടിത്തറ, തൃത്താല വില്ലേജുകളിലും സമാനമായി യോഗം ചേരും.