സബ്സിഡി സാധനങ്ങളുടെ ലഭ്യത സപ്ലൈകോ ഒൗട്ട് ലറ്റുകളിൽ ലഭ്യമാക്കും: മന്ത്രി
1451208
Saturday, September 7, 2024 12:18 AM IST
പാലക്കാട്: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ 13 ഇനം സബ്സിഡി സാധനങ്ങളുടെ ലഭ്യത ഓണം ഫെയറുകളിലൂടെ സപ്ലൈകോ ഒൗട്ട് ലറ്റുകളിൽ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സപ്ലൈകോ ഓണം ഫെയർ ജില്ലാതല ഉദ്ഘാടനം ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. എന്ത് ധനപ്രതിസന്ധികൾ ഉണ്ടായാലും ജനങ്ങളുടെ സന്തോഷത്തിൽ പങ്കുചേരണം എന്നാണ് സർക്കാർ നയം.
കർഷകനിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉത്പന്നങ്ങൾ ഓണം ഫെയറിൽ വിൽക്കാനുള്ള സജ്ജീകരണം ഒരുക്കും. ആവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ 300 കോടി പർച്ചേസ് ടെൻഡർ സപ്ലൈകോ നൽകി കഴിഞ്ഞു. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിന് 34.29 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയിലൂടെ ലഭിക്കുന്ന അരിവിതരണം അഞ്ച് കിലോയിൽ നിന്ന് 10 കിലോ ആയി ഉയർത്തി. സപ്ലൈകോയിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര വിതരണത്തിലെ പ്രശ്നം പരിഹരിച്ച് എല്ലാ ഒൗട്ട് ലറ്റുകളിലും ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു.
അടുത്ത ഓണംവിപണി ലക്ഷ്യമാക്കി കേരളത്തിൽതന്നെ മുളക്, പയർ തുടങ്ങി സാധ്യമായ ഉത്പന്നങ്ങൾ കൃഷി ചെയ്യാനായാൽ അത് കർഷകർക്കും ഉപഭോക്താക്കൾക്കും ഗുണമാവും. വലിയ മാറ്റമാണ് ഇതുണ്ടാക്കുക. ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്തുമായും എംഎൽഎമാരുമായും സംസാരിച്ചതായും മന്ത്രി പറഞ്ഞു. 14 വരെയാണ് ജില്ലാതല ഓണംമേള. 10 മുതൽ 14 വരെ താലൂക്ക് നിയോജകമണ്ഡലം അടിസ്ഥാനത്തിലും മേളകൾ സംഘടിപ്പിക്കുന്നുണ്ട്.
എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സണ് പ്രമീള ശശിധരൻ ആദ്യ വില്പന നിർവഹിച്ചു.