മക്കയും പുണ്യസ്ഥലങ്ങളും സ്മാർട്ട് സിറ്റികളാക്കും
Wednesday, August 14, 2019 10:40 PM IST
ദമാം: മക്കയും പുണ്യസ്ഥലങ്ങളും സ്മാർട്ട് സിറ്റികളാക്കുന്നു. ഇതിനുള്ള പദ്ധതി കഴിഞ്ഞ വർഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ അധ്യക്ഷതയിൽ ചേർന്ന റോയൽ കമ്മീഷനിൽ തീരുമാനമായിരുന്നു.

മക്ക ഗവർണറേറ്റും മക്ക വികസന അതോറിറ്റിയും വിവിധ മന്ത്രാലയങ്ങളും ചേർന്നു മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തെക്കുറിച്ചു പഠനത്തിന്‍റെ വെളിച്ചത്തിൽ പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പദ്ധതി ഏതാനും വർഷങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്നു മക്ക ഗവർണറും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. മിനാ വികസനത്തിനുള്ള ആദ്യ മാതൃക ഈ വർഷത്തെ ഹജ്ജ് കർമ്മം പൂർത്തിയായാലുടൻ നടപ്പിലാക്കി തുടങ്ങുമെന്ന് ഖാലിദ് രാജകുമാരൻ വ്യക്തമാക്കി.

തീർഥാടകരുടെ താമസസ്ഥലങ്ങളും തമ്പുകളും അടങ്ങിയ പദ്ധതി അടുത്ത വർഷത്തെ ഹജ്ജിനു പ്രയോജനപ്പെടുത്തുന്നതിനാണ് ശ്രമം. ഹജ്ജ് - ഉംറ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനും തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുമാണ് ഏറ്റവും വലിയ പ്രാധാന്യം നൽകുന്നതെന്നും ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.

റിപ്പോർട്ട്:അനിൽ കുറിച്ചിമുട്ടം