റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയാ കമ്മിറ്റിയും, ബദിയ കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഈദ്-ഓണം ഫെസ്റ്റ് 2019, മലയാളത്തനിമയുണർത്തുന്ന വിവിധ കലാപരിപാടികളോടെ ബദിയയിലെ നവാറ ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ബദിയ ഏരിയാ പ്രസിഡന്റ് മധു എലത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഏരിയാ സെക്രട്ടറി മധു ബാലുശേരി സ്വാഗതവും, സംഘാടക സമിതി ചെയർപേഴ്സൻ ഷജീലാ അബ്ദുസലാം ആമുഖ പ്രഭാഷണവും നടത്തി. പഴയ തലമുറക്ക് എല്ലാ ആഘോഷങ്ങളും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിക്കുന്പോൾ പുതിയ തലമുറക്ക് അത്തരം ആഘോഷങ്ങളൊക്കെ അന്യം നിന്നു പോവുകയാണെന്നും അതിന്റെ മാധുര്യം അവർക്ക് പകർന്നു കൊടുക്കലായിരിക്കണം ഇത്തരം ആഘോഷങ്ങളുടെ ഉദ്ദേശമെന്നും സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത കേളി കുടുംബ വേദി സെക്രട്ടറി സീബ. പി.പി. പറഞ്ഞു.
കേളി സാംസ്കാരിക കമ്മിറ്റി അംഗം സുരേഷ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. കേളി രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, പ്രസിഡന്റ് ഷമീർ കുന്നുമ്മൽ, മുഖ്യ പ്രായോജകരായ അൽ മാത്തഷ് പ്രതിനിധി പ്രസാദ്. വി.വി, കോബ്ലാൻ പ്രതിനിധി സിദ്ധീഖ്, സഹ പ്രായോജകരായ ജസ്ക്കോ പൈപ്പ് പ്രതിനിധി ബാബു. വി.വി, കേളി ബദിയ മേഖല രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ അലി. കെ.വി, ബദിയ കുടുംബ വേദി ജോയിന്റ് സെക്രട്ടറി ബിന്ദു മധു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടകസമിതി കണ്‍വീനർ മധു എടപ്പുറത്ത് നന്ദി പറഞ്ഞു.
ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷ പരിപാടിയിൽ ഓണപ്പാട്ട്, മാപ്പിളപ്പാട്ട്, നാടൻ പാട്ടുകൾ, പുലിക്കളി, കുരുന്നുകളുടെ ഡാൻസ്, കോൽക്കളി, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും, മൈലാഞ്ചിയിടൽ, സുന്ദരിക്ക് പൊട്ട് തൊടൽ, കസേരകളി, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടന്നു. അഞ്ഞൂറോളം പേർക്കുള്ള ഓണസദ്യയും ഒരുക്കിയിരുന്നു.
ഏരിയയിലെ കേളി യൂണിറ്റുകൾ പങ്കെടുത്ത ആകർഷകമായ പൂക്കള മത്സരത്തിൽ ശുബ്ര യൂണിറ്റ് ഒന്നാം സമ്മാനം നേടി. ദാഹൽ മഹദൂദ് യൂണിറ്റും ബദിയ കുടുംബ വേദിയും രണ്ടാം സമ്മാനം പങ്കിട്ടു. കലാ പരിപാടികൾ പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ മനോജ് കടന്നമണ്ണയും, കുട്ടികളിടെ പരിപാടികൾ ഷബ്ന അബ്ദുസ്സലാമും നിയന്ത്രിച്ചു. ദിനകരൻ, പ്രകാശൻ, സുധീർ സുൽത്താൻ, റഫീഖ് പാലത്ത്, ജയൻ, ഹിലാൽ, രജീഷ് എബ്രഹാം, കിഷോർ ഇ നിസാം, മുസ്തഫ വളാഞ്ചേരി എന്നിവരെ കൂടാതെ, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഫെസ്റ്റിന് നേതൃത്വം നൽകി. മുഖ്യ പ്രായോജകരെയും സഹ പ്രായോജകരെയും കൂടാതെ, അൽസഫ റെസ്റ്റോറന്റ്, ഹനീഫ നട്മൽ, യൂസുഫ്. ഒസി എന്നിവരും പരിപാടിയുമായി സഹകരിച്ചു.