അബുദാബിയിൽ തട്ടിപ്പു നടത്തിയശേഷം മുംബൈ സ്വദേശി വന്ദേ ഭാരത് വിമാനത്തിൽ കടന്നുകളഞ്ഞു
Sunday, May 31, 2020 3:09 PM IST
ദുബായ് : നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് 6 മില്യൺ ദിർഹത്തോളം വരുന്ന വണ്ടിച്ചെക്കുകൾ നൽകി കബളിപ്പിച്ച മുംബൈ സ്വദേശി അബുദാബിയിൽ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ കടന്നുകളഞ്ഞതായി പരാതി ഉയർന്നു.

റോയൽ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗ് എന്ന സ്ഥാപനത്തിന്‍റെ ഉടമ യോഗേഷ് അശോക് വാരിയാവ യാണ് നിരവധിയാളുകളെ കബളിപ്പിച്ച് നാട്ടിലേക്കു കടന്നിരിക്കുന്നത് .വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി മേയ് 11 നു പുറപ്പെട്ട വിമാനത്തിലാണ് യോഗേഷ് കടന്നുകളഞ്ഞതെന്ന് പരാതിക്കാർ അറിയിച്ചു . ഇന്ത്യയിലും യുഎഇയിലും കോടതികളിൽ പരാതി നൽകാനൊരുങ്ങുകയാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ട കച്ചവടക്കാർ.

ഫേസ് മാസ്ക് ,സാനിറ്റൈസർ ,ഗ്ലൗസ് തുടങ്ങി അരി ,പിസ്താ ,കുങ്കുമം ,ചീസ് , ഫ്രോസൺ ബീഫ് എന്നിങ്ങനെയുള്ള സാധനങ്ങൾ വിതരണം ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ദിർഹത്തിന് വാങ്ങിയ സാധനങ്ങൾക്ക് നൽകിയ ചെക്കുകളാണ് ബാങ്കിൽ നിന്നും ആവശ്യമായ തുക ഇല്ലെന്ന കാരണത്താൽ മടങ്ങിയത്.

കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കി കച്ചവടക്കാർ റോയൽ ലക്ക് കമ്പനിയുടെ ഓഫിസിൽ എത്തിയപ്പോൾ അടച്ചിട്ട ഓഫീസും വെയർ ഹൌസുമാണ് കണ്ടത് . ഓഫീസിൽ പ്രവർത്തിച്ചിരുന്ന 18 ജീവനക്കാരെക്കുറിച്ചും വിവരങ്ങളില്ല . തുടർന്ന് ദുബായിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തി കോൺസൽ ജനറൽ വിപുലുമായി ചർച്ച നടത്തി. ബർ ദുബായ് പോലീസ് സ്‌റ്റേഷനിൽ മടങ്ങിയ ചെക്കുകൾ ഹാജരാക്കി പരാതി നൽകുകയും ചെയ്തു.

അഞ്ചര ലക്ഷം ദിർഹത്തിന്‍റെ മാസ്ക്ക് ,സാനിറ്റൈസെർ ,ഗ്ലൗസ് , രണ്ടു ലക്ഷത്തിന്‍റെ ഫ്രോസൺ മീറ്റ് , ഏഴര ലക്ഷം ദിർഹത്തിന്‍റെ പാചക എണ്ണയും ഈന്തപ്പഴവും രണ്ടര ലക്ഷത്തിന്‍റെ പാൽ ഉത്പന്നങ്ങൾ ,മൂന്നര ലക്ഷം ദിര്ഹത്തിന്‍റെ പഴവർഗങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ വാങ്ങി കൂട്ടിയ ശേഷം കുറഞ്ഞ വിലക്ക് മറിച്ചു വിറ്റാണ് ഇയാൾ കടന്നു കളഞ്ഞതെന്ന് കച്ചവടക്കാർ പറയുന്നു. കൊറോണ മൂലം കച്ചവടം നഷ്ടത്തിലായ വ്യാപാരികൾ തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാത്ത സ്ഥിതിയിലാണ് .

ഗർഭിണികൾക്കും രോഗികൾക്കും നാട്ടിൽ ചികിത്സ തേടുന്നവർക്കുമായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി വിമാനത്തിൽ ഇത്തരക്കാർക്ക് എങ്ങനെ സീറ്റ് ലഭിച്ചു എന്നത് ദുരൂഹമാണ് . നിയമനടപടികൾ നേരിടുന്ന എൻഎംസി ഗ്രൂപ്പിന്‍റെ സാമ്പത്തിക വിഭാഗം മേധാവിയും കുടുംബവും ഇതേപോലെ യുഎഇ വിട്ടത് ഏറെ വിവാദം സൃഷ്ട്ടിച്ചിരുന്നു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള