അബുദാബി : യു എ ഇ യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ' വാം ' ഇനി മലയാള ഭാഷയുടെ മാധുര്യത്തിൽ . മലയാളത്തിന് പുറമെ ശ്രീലങ്കൻ (സിംഹള), ഇന്തോനേഷ്യൻ, ബംഗാളി, പാഷ്ടോ എന്നീ അഞ്ച് പുതിയ ഭാഷകൾ ചേർത്തുകൊണ്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസി ' വാം ' അതിന്റെ വാർത്താ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിച്ചു, ഇതോടെ ഈ ഭാഷകൾ സംസാരിക്കുന്ന 551 ദശലക്ഷം ആളുകൾക്ക് കൂടി വാം സേവനം വാഗ്ദാനം ചെയ്യുന്നു.
യുഎഇയുടെ മാധ്യമ മേഖല വികസിപ്പിക്കാനും ശേഷി കൂട്ടാനുമുള്ള നാഷണല്‍ മീഡിയ കൗൺസില്‍, കാഴ്ചപ്പാടനുസരിച്ചുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകൾ ചേർക്കുന്നത്.
ഇപ്പോഴുള്ള 13 ഭാഷകളോട് അഞ്ച് പുതിയ ഭാഷകൾ കൂടി ചേരുന്നതുവഴി, ലോകമെമ്പാടും എത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ യുഎഇയുടെ സന്ദേശത്തെ കൂടുതല്‍ പ്രചരിപ്പിക്കുക, വിവിധ രാജ്യക്കാരും മതങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ അന്താരാഷ്ട്ര മാതൃകയായി അതിന്റെ വിശിഷ്ട ആഗോള പദവി നിലനിർത്തുകയും ചെയ്യുക, എന്നതാണ് വാർത്താ ഏജൻസി ലക്ഷ്യമിടുന്നത്.
"ആഗോള മാധ്യമ മേഖലയില്‍ സംഭവിച്ച മാറ്റങ്ങളുടെ വെളിച്ചത്തിൽ, യുഎഇയുടെ മാധ്യമ മേഖലയെ വികസിപ്പിക്കാനും അതിന്റെ പ്രാദേശികവും അന്തർദ്ദേശീയവുമായ സ്ഥാനം ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനും അഭിലാഷത്തിനും അനുസൃതമായിട്ടാണ് ഈ പുതിയ ഭാഷകളുടെ കൂട്ടിച്ചേർക്കൽ. 18 ഭാഷകളിൽ വാർത്താ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുന്ന, ഞങ്ങളുടെ മൂല്യങ്ങളും ദേശീയ താൽപ്പര്യങ്ങളും പ്രതിഫലിപ്പിക്കുന്ന, പുതിയ ആശയവിനിമയ ചാനലുകൾ സൃഷ്ടിക്കുവാന്‍ ഞങ്ങൾ ലക്ഷ്യമിടുന്നു." -എൻ എം സി ചെയർമാൻ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു,
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ "അറിവ് പരിരക്ഷിക്കുകയും തെറ്റായ വാർത്തകളോട് പോരാടുകയും ചെയ്യേണ്ടതുണ്ട്, അതിനാലാണ് വാം ന്റെ വാർത്താ സേവനങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നത് കൃത്യതയും വിശ്വാസ്യതയുമുള്ള ആധികാരിക വാർത്താ ഉറവിടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാകുന്നത്."
പുതിയ ഭാഷകള്‍ സാംസ്കാരിക വൈവിധ്യത്തെ പിന്തുണയ്ക്കുകയും യു.എ.ഇയുടെ സാംസ്കാരിക ബഹുസ്വരതയെ ശക്തിപ്പെടുത്തുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
"കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തിപ്പെടാൻ പുതിയ ചാനലുകളും ഉപകരണങ്ങളും സൃഷ്ടിക്കുവാനുള്ള ഞങ്ങളുടെ പദ്ധതിളോടൊപ്പം, ഉള്ളടക്കത്തിന്റെ നിലവാരം മികച്ചതാക്കാനും, പ്രാദേശിക, അന്തർദ്ദേശീയ സാന്നിധ്യമായി മാറിയ യുഎഇയുടെ യശസ്സുയര്‍ത്താനും, ഞങ്ങൾ ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുകയാണ്. " ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ പറഞ്ഞു,
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള