റിയാദ്: 24 മണിക്കൂറിനകം 50 മരണം കൂടി നടന്നതോടെ സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,649 ആയി. 1,90,823 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇപ്പോൾ ചികിത്സയിലുള്ള 58408 പേരിൽ 2278 പേർ അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.
3,648 പേർ കൂടി സുഖം പ്രാപിച്ചതോടെ വൈറസ് ബാധയിൽ നിന്നും മോചിതരായവരുടെ എണ്ണം 1,30,766 ആയി. റിയാദിൽ 15 പേരാണ് ചൊവ്വാഴ്ച മരണപ്പെട്ടത്. മക്ക (9), ജിദ്ദ (8), മദീന (6), ദമ്മാം (3), ബെയിഷ് (2), വാദി ദവാസിർ (2), അൽ മദ്ദ (2), ഹഫർ അൽ ബാത്തിൻ (1), ജിസാൻ (1), സബിയ (1), സുൽഫി (1) എന്നിങ്ങനെയാണ് മരണം നടന്നത്.
ഹൊഫൂഫിൽ രോഗബാധ കൂടി വരുന്നു. 980 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. റിയാദ് 342, മുബറസ് 323, ദമ്മാം 308, മക്ക 287, തായിഫ് 229, ജിദ്ദ 167, അബഹ 144, മദീന 132, ഖമീസ് 132, അൽ ഖോബാർ 94, നജ്റാൻ 88, ഖതീഫ് 87, ഹായിൽ 70, ബുറൈദ 64, ദഹ്റാൻ 50 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളെ രോഗബാധയുടെ കണക്ക്.
സൗദി അറേബ്യയും ബഹറിനും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി കടലിൽ നിർമ്മിച്ച കിംഗ് ഫഹദ് കോസ്വേ ജൂലൈ 28 മുതൽ തുറക്കും. മാർച്ച് 7 നാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കോസ്വേ അടച്ചത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ഖോബാറിൽ നിന്നുമാണ് 24 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ആരംഭിക്കുന്നത്. ഗൾഫ് മേഖലയിലെ പ്രധാന വാണിജ്യ പാതയിലുള്ള ഈ കോസ്വേ തുറക്കുന്നതോടെ നിയന്ത്രണങ്ങളോടെ ഈ പാലത്തിലൂടെ ആളുകൾക്ക് സഞ്ചരിക്കാനാകും.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ