കുവൈറ്റ് സിറ്റി: ആറുമാസത്തിലധികമായി കുവൈറ്റിലെ അദാൻ ആശുപത്രിയിൽ അർദ്ധബോധാവസ്ഥയിൽ കഴിയുകയായിരുന്ന പേരാന്പ്ര സ്വദേശിനി നഫീസയെ കുവൈറ്റ് കെഎംസിസിയുടെ ഇടപെടലി തുടർന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചു.
കുവൈറ്റിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിലെത്തി ഉംറക്ക് പോയി തിരിച്ചു വന്നു നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിലാണ് നഫീസയെ ഡിസംബർ അവസാനത്തിൽ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറു മാസത്തിലധികമായി അദാൻ ആശുപത്രിയിൽ അബോധാവസ്ഥയിൽ ഐസിയുവിലും അർദ്ധ ബോധാവസ്ഥയിൽ വാർഡിലുമായി കഴിഞ്ഞ ഇവർ കുവൈത്ത് കെ.എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കരിപ്പൂരിലേക്ക് ചാർട്ട് ചെയ്ത കുവൈത്ത് എയർവേയ്സിന്റെ വിമാനത്തിൽ നാട്ടിലേക്കു യാത്രയായി.
അദാൻ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് മുതൽ കുവൈത്ത് കെ.എംസിസി എല്ലാവിധ സൗകര്യവും ചെയ്യിരുന്നു. പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാന്പ്ര തുടങ്ങി മറ്റു കുവൈത്ത് കെ.എംസിസി നേതാക്കൾ ഇവരെ ആശുപത്രിൽ പലതവണ സന്ദർശിക്കുകയും, ഇന്ത്യൻ എംബസിയുടെ സഹകരണം ഉറപ്പ് വരുത്തുകയും നാട്ടിൽ എത്തിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തി വരികയുമായിരുന്നു. പക്ഷെ ഇവരെ ഡിസ്ചാർജ് ചെയ്യാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അപ്പോൾ. നാട്ടിൽ നിന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി (എംപി.), ഡോ. എം.കെ.മുനീർ തുടങ്ങിയ നേതാക്കൾ കെ.എംസിസിയെ ബന്ധപ്പെട്ടു കൊണ്ട് ഇവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് വന്ദേഭാരത് വിമാനത്തിൽ ഇവരെ കൊണ്ടുപോകാനായി ശ്രമിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസിൽ സ്ട്രക്ച്ചർ കയറ്റാനുള്ള സൗകര്യമൊരുക്കാനാവില്ലെന്ന് അറിയിച്ചതിനാൽ വീണ്ടും കാത്തിരിപ്പ് തുടരുകയായിരുന്നു.
പിന്നീട് സംഘടനകൾ വിമാനങ്ങൾ ചാർട്ട് ചെയ്തയക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയത് മുതൽ ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെ.എംസിസി തുടർന്ന് കൊണ്ടിരുന്നു. കെ എംസിസിയുടെ ആദ്യ വിമാന സർവീസ് നടത്തിയ ഇൻഡിഗോയിലും സൗകര്യം ഇല്ലാത്തതിനാൽ കഐംസിസി കുവൈത്ത് എയർവേയ്സുമായി ബന്ധപ്പെടുകയും ഇതിനാവശ്യമായ പത്തോളം സീറ്റുകളുടെ സൗകര്യത്തോടെ സമ്മതിക്കുകയും ചെയ്തു.
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് പേപ്പർ പൂർത്തിയാക്കി കുവൈത്ത് കെ.എംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ചാർട്ടേഡ് ഫ്ളൈറ്റിൽ നാട്ടിൽ എത്തിക്കാനായുള്ള ശ്രമങ്ങൾ കെ.എംസിസി നടത്തുകയും, വിമാനത്തിൽ പ്രത്യേകമായ സൗകര്യങ്ങൾ ഒരുക്കുകയും, ആവശ്യമായ നിരവധി നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി ശനിയാഴ്ച രാവിലെ അവർ നാട്ടിലേക്ക് പുറപ്പെട്ടു. ഇവർക്കൊപ്പം വിമാനത്തിൽ ആവശ്യമായ സക്ഷണ് മെഷീൻ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ കുവൈറ്റ് കഐംസിസി. മെഡിക്കൽ വിംഗ് കൈമാറിയിരുന്നു.
ഇവരുടെ യാത്ര ചെലവ് ഇന്ത്യൻ എംബസിയും, കുവൈത്ത് കഐംസിസി.യും ജിസിസി കെ.എംസിസി പേരാന്പ്ര കൂട്ടായ്മയുമാണ് പ്രധാനമായും വഹിച്ചത്. കുവൈത്ത് കെ.എംസിസി പേരാന്പ്ര മണ്ഡലം കമ്മിറ്റിയും വിസ്ഡം പേരാന്പ്രയും സഹായം ചെയ്തിരുന്നു. കുവൈത്ത് കെ.എംസിസി. ജനറൽ സെക്രട്ടറിയും പേരാന്പ്ര സ്വദേശിയുമായ എം.കെ. അബ്ദുൽ റസാഖ്, കോഴിക്കോട് ജില്ലാ കെ.എംസിസി. പ്രസിഡന്റ് ഫാസിൽ കൊല്ലം, മെഡിക്കൽ വിംഗ് ജനറൽ കണ്വീനർ ഡോ. അബ്ദുൽ ഹമീദ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, കണ്ണൂർ-കല്യാശേരി മണ്ഡലം ജനറൽ സെക്രട്ടറി ബാദുഷ, പേരാന്പ്ര മണ്ഡലം പ്രസിഡന്റ് പുനത്തിൽ കുഞ്ഞബ്ദുള്ള, ജനറൽ സെക്രട്ടറി നിസാർ പേരാന്പ്ര, കുവൈത്തിലെ പേരാന്പ്ര മണ്ഡലം പ്രധാന പ്രവർത്തകർ എല്ലാം ഇടപെട്ടു സഹകരിച്ചു. നാട്ടിൽ നിന്നും ജില്ലാ-മണ്ഡലം മുസ്ലിംലീഗ് നേതാക്കളായ സി.പി.എ. അസീസ് മാസ്റ്റർ, എസ്.കെ. അസൈനാർ മാസ്റ്റർ തുടങ്ങിയവർ നിരന്തരം ഇടപെട്ടിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ