സൗജന്യ പാക്കേജിലുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനത്തിൽ 111 പേർ നാടണഞ്ഞു
Tuesday, July 7, 2020 8:51 PM IST
കുവൈറ്റ് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ കുവൈറ്റിൽ ദുരിതക്കെടുതിയിലായ നിർധനരായ പ്രവാസികൾക്കായി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ കുവൈത്ത് ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനം ജൂലൈ എഴിനു രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തി.

111 യാത്രക്കാർക്കാണ് സൗജന്യയാത്ര ലഭിച്ചത്.അതിൽ 80 ശതമാനം യാത്രക്കാർക്കും വന്ദേഭാരത് മിഷൻ നിരക്കിലുള്ള സൗജന്യ ടിക്കറ്റും അങ്ങേയറ്റം പ്രയാസപ്പെടുന്നവർക്ക് പൂർണമായുള്ള സൗജന്യ ടിക്കറ്റും നൽകുവാൻ സാധിച്ചു.

കുവൈത്തിലെ പല സംഘടനകളും ചാർട്ടേഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സൗജന്യ പാക്കേജിൽ കുവൈറ്റിലെ ആദ്യത്തെ ചാർട്ടേഡ് വിമാനമാണ് ഐഐസി ഒരുക്കിയത്.വൃദ്ധരായവർ,സ്ത്രീകൾ,രോഗികൾ ,ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരടങ്ങുന്നതാണ് യാത്രക്കാർ.

ലഭിച്ച 500 ലധികം അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹരായവർക്കുമാത്രമാണ് ഈ പദ്ധതിയിൽ യോഗ്യത ലഭിച്ചവരിൽ ഏറെയും എന്നത് ഇതിന്‍റെ പ്രധാന വിശേഷണമാണ്. ജോലി നഷ്ടപ്പെടുകയും ആരോഗ്യം പ്രശ്നമാകുകയും ചെയ്തിട്ടും പണമില്ലാത്തതിന്‍റെ പേരിൽ നാട്ടിലെത്തിപ്പെടാനാവാതെ മാനസിക സമ്മർദ്ദത്തിലേക്കും ഹൃദയാഘാതത്തിലേക്കും മലയാളികൾ വഴുതി വീഴുന്ന ദുരവസ്ഥക്കൊരു പരിഹാരമെന്ന നിലക്കാണ് ഇത്തരമൊരു സൗജന്യപദ്ധതിയൊരുക്കാൻ ഇന്ത്യൻ ഇസ് ലാഹീ സെന്‍റർ തയാറായതെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനായതിൽ സന്തോഷമുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

ഇസ് ലാഹി സെന്‍ററിന്‍റെ പ്രവർത്തകരുടേയും കുവൈറ്റിലെ അഭ്യുദയകാംക്ഷികളായ പൊതുസമൂഹത്തിന്‍റേയും ഉദാരമായ സഹകരണം ഈ പദ്ധതിക്കുണ്ടായിരുന്നു. എം ജി എം കുവൈത്ത്,ഫ്രൈഡേ ഫോറം, ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ്,കുവൈത്ത് എൻജിനിയേഴ്സ് ഫോറം , എൻ എസ് എസ് തുടങ്ങി വിവിധ സംഘടനകളുടേയും സഹകരണം യാത്രാ പദ്ധതിയെ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ഒന്നിനു ജസീറ എയർവേസിലാണ് യാത്രക്കാർ നാട്ടിലേക്ക് മടങ്ങിയത്.മുഴുവൻ പണം നൽകിയ 51 യാത്രക്കാരും ഇവരുടെ കൂടെയുണ്ടായിരുന്നു. യാത്രക്കാർക്കാവശ്യമായ ഭക്ഷണക്കിറ്റുകളും കേരള സർക്കാറിന്‍റെ നിബന്ധന പ്രകാരമുള്ള പിപിഇ കിറ്റുകളും സംഘാടകർ എത്തിച്ചു നൽകി.

ഐഐസി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ഓർഗനൈസിംഗ് സെക്രട്ടറിമാരായ യൂനുസ് സലീം, അയൂബ് ഖാൻ മാങ്കാവ്, നബീൽ ഫറോഖ്, അനസ് ആലുവ, സൈദ് മുഹമ്മദ് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ